ദില്ലി: പതിനഞ്ചു വര്‍ഷത്തിനു ശേഷം പാകിസ്താനില്‍നിന്നു ഇന്ത്യയില്‍ തിരിച്ചെത്തിയ മൂകയും ബധിരയുമായ ഗീത പിതാവെന്ന് അവകാശപ്പെട്ടെത്തിയ ജാനാര്‍ദന്‍ മഹാതോയെ തിരിച്ചറിഞ്ഞില്ല. ദില്ലിയില്‍ ഗീതയും ഗീതയെ പാകിസ്താനില്‍ സംരക്ഷിച്ച ഈദി കുടുംബവും ഒന്നിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനാര്‍ദന്‍ മഹാതോയുടെ ഡിഎന്‍എ ടെസ്റ്റ് കഴിഞ്ഞദിവസം നടത്തിയിരുന്നു.
പഞ്ചാബിലെ സഹര്‍സ ജില്ലയിലെ കബീരധാപ് ഗ്രാമവാസിയാണ് ജനാര്‍ദന്‍ മഹാതോ. ലുധിയാനയില്‍വച്ച് ഗീത കൂട്ടം തെറ്റിപ്പോവുകയായിരുന്നെന്നാണ് ജനാര്‍ദന്‍ മഹാതോയുടെ അവകാശവാദം. ഗീതയെ ഇന്നു ദില്ലിയിലെത്തിക്കുന്ന സാഹചര്യത്തില്‍ ജനാര്‍ദന്‍ മഹാതോയും എത്തിയിരുന്നു. എന്നാല്‍, ഗീത മഹാതോയെ തിരിച്ചറിയാതിരിക്കുകയായിരുന്നു. ഗീതയുടെ ഡിഎന്‍എ പരിശോധന നടത്തിയശേഷമേ സ്ഥിരീകരിക്കൂ.
പതിനഞ്ചു വര്‍ഷം മുമ്പു വൈശാഖി ഉത്സവത്തിനിടെ താന്‍ കൂട്ടം തെറ്റിപ്പോവുകയായിരുന്നെന്നും അതിര്‍ത്തി കടന്നു പാകിസ്താനില്‍ എത്തുകയായിരുന്നെന്നുമാണ് ഗീതയുടെ ഓര്‍മ. താന്‍ വിവാഹിതയല്ലെന്നും കുട്ടികളില്ലെന്നും ഗീത വ്യക്തമാക്കിയതായും സുഷമ സ്വരാജ് പറഞ്ഞു.
ഗീതയെ പാകിസ്താനില്‍ സംരക്ഷിച്ച ഈദി കുടുംബം രാജ്യത്തിന്റെ അതിഥികളാണെന്നും സുഷമ സ്വരാജ് പറഞ്ഞു. ഗീതയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനായത് തനിക്കു ഈദിനു സമാനമായ സന്തോഷമാണ് നല്‍കുന്നതെന്ന് ഗീതയെ ഇന്ത്യയിലേക്ക് അനുഗമിച്ച ബില്‍ക്കിസ് ഈദി പറഞ്ഞു. തങ്ങള്‍ ആരെയും മതപരിവര്‍ത്തനം ചെയ്യിക്കാറില്ലെന്നും എല്ലാവരും അവരവരുടെ മതത്തില്‍ വിശ്വസിക്കണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും ബില്‍ക്കിസ് മാധ്യമങ്ങളോടു പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here