ദില്ലി: ദില്ലി കേരളാ ഹൗസിൽ പശുമാംസം വിൽക്കുന്നുവെന്ന വ്യാജപരാതി നൽകിയ കേസിൽ ഹിന്ദുസേനാ നേതാവ് വിഷ്ണു ഗുപ്തനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പാട്യാല ഹൗസ് കോടതിയാണ് വിഷ്ണു ഗുപ്തനെ നാലു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
ഇന്നലെ വൈകിട്ടാണ് വിഷ്ണുവിനെ ദില്ലി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. തെറ്റായ വിവരം പൊലിസിന് നൽകിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കേരള ഹൗസിൽ ദില്ലി പൊലീസ് നടത്തിയ റെയ്ഡ് വിവാദമാവുകയും കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിലാവുകയും ചെയ്ത സാഹചര്യത്തിൽ മുഖം രക്ഷിക്കാനാണ് ദില്ലി പൊലീസിന്റെ നടപടിയെന്നും ആക്ഷേപമുയരുന്നുണ്ട്.
വിഷ്ണുഗുപ്ത നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദില്ലി പൊലീസ് കേരള ഹൗസിലെ സ്റ്റാഫ് കാന്റീനിൽ ഇരച്ചു കയറി റെയ്ഡ് നടത്തിയത്. അനിമൽ ഹസ്ബന്ററി ഉദ്യോഗസ്ഥരോ വെറ്ററിനറി ഓഫീസറോ നടത്തേണ്ട പരിശോധന പൊലീസ് നടത്തിയത് വലിയ വിമർശനത്തിന് വഴിവച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here