ദില്ലി: പശുവിറച്ചി ആരോഗ്യത്തിന് ഗുണകരമെന്ന് പറഞ്ഞു കൊണ്ട് സ്‌കൂൾകുട്ടികൾക്ക് വേണ്ടി ഹരിയാന വിദ്യാഭ്യാസ വകുപ്പിന്റെ മാസിക. മാസിക വിവാദമായതോടെ എഡിറ്റർ ദേവയാനി സിംഗിനെ ഹരിയാന സർക്കാർ പുറത്താക്കി. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, വിദ്യാഭ്യാസമന്ത്രി റാം വിലാസ് ശർമ എന്നിവർ രക്ഷാധികാരികളായ മാസികയിലാണ് പശുവിറച്ചിയുടെ ഗുണങ്ങൾ പറഞ്ഞിട്ടുള്ളത്. ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മുസ്ലീംമതവിശ്വാസികൾ ബീഫ് കഴിക്കുന്നത് അവസാനിപ്പിക്കണമെന്ന് പറഞ്ഞയാളാണ് മനോഹർ ലാൽ ഖട്ടർ.
മനുഷ്യശരീരത്തിലെ ഇരുമ്പാശം വർധിപ്പിക്കുന്ന ഭക്ഷ്യോൽപന്നങ്ങളുടെ കൂട്ടത്തിലാണ് പശുവിറച്ചിയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. പശു കിടാവ്, ബീഫ്, ആട്, പന്നി എന്നിവയുടെ ഇറച്ചി ശരീരത്തിൽ ഇരുമ്പാംശം വർധിപ്പിക്കുമെന്നാണ് ലേഖനത്തിൽ പറയുന്നു. മനുഷ്യശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യാൻ നേരിട്ടു സഹായിക്കുന്ന ഘടകങ്ങളിലൊന്നാണ് പശുവിറച്ചിയെന്നും ലേഖനത്തിൽ പറയുന്നു.
‘ഇരുമ്പ് ശക്തിക്ക് ആധാരം’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഹരിയാന സെക്കൻഡറി എജ്യൂക്കേഷൻ ഡയറക്ടറുടെ പഞ്ച്കുലയിലെ ഓഫീസിൽ നിന്നാണ് മാസിക പുറത്തിറങ്ങുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ച ദ്വിഭാഷാമാസികയായ ‘ശിക്ഷ ഭാരതി’യിലാണ് ലേഖനമുള്ളത്. വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ കുട്ടികൾക്കായി മാസം തോറും പുറത്തിറക്കുന്ന മാഗസിനാണിത്.
ലേഖനം വിവാദമായതോടെ മാഗസിന്റെ ഓൺലൈൻ എഡിഷൻ ഹരിയാന പ്രാഥമിക വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here