പോത്തിറച്ചിയും നിരോധിക്കണം; രാജ്യത്തെ മുഴുവൻ അറവുശാലകളും പൂട്ടിക്കാനൊരുങ്ങി ഹിന്ദു മഹാസഭയുടെ പ്രക്ഷോഭം; ആദ്യം ‘കൈ കൂപ്പും’ പിന്നെ ‘കൈ ഒടിക്കും’ എന്നും മുന്നറിയിപ്പ്

ദില്ലി: പോത്തിനെ അറക്കുന്നതും രാജ്യത്ത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലഭാരത ഹിന്ദുമഹാസഭ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഹിന്ദുമഹാസഭയും രാഷ്ട്രീയ ഗോരക്ഷാ സംഘും ചേർന്ന് നടത്തുന്ന പ്രക്ഷോഭം നവംബർ 22ന് ഝാർഖണ്ഡിൽ നിന്ന് ആരംഭിക്കും.

പശു, കാള, പോത്ത്, എരുമ എന്നിവയെല്ലാം ഒരേ ഗണത്തിൽപ്പെട്ടതാണെന്നും ഗോരക്ഷയെന്നത് ഇവയെ ഒന്നും കൊല്ലരുത് എന്നാണ് ഉദേശിക്കുന്നതെന്നും നേതാക്കൾ പറയുന്നു. ഇരുവിഭാഗം നേതാക്കളും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

രണ്ടു ഘട്ടങ്ങളിലായാണ് പ്രക്ഷോഭം സംഘടിപ്പിക്കുക. ആദ്യം ‘കൈ കൂപ്പും’ പിന്നെ ‘കൈ ഒടിക്കും’ എന്ന സമരപരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്. ദിവസവും ഒന്നോ രണ്ടോ അറവുശാലകളിലെങ്കിലും പോയി പശുക്കളെ കൊല്ലരുതെന്ന് ‘കൈകൂപ്പി’ അഭ്യർഥിക്കും. നടന്നില്ലെങ്കിൽ രണ്ടാംഘട്ടമാണ് ‘കൈയെടുക്കൽ’ എന്നും നേതാക്കൾ അറിയിച്ചു. ആദ്യഘട്ടത്തിന് സ്വാമി ജനാർദൻദേവും രണ്ടാംഘട്ടത്തിന് ജഗദ്ഗുരു കൃഷൻദേവാനന്ദ് ഗിരിജി മഹാരാജും നേതൃത്വം നൽകും.

ഗോവധ നിരോധനത്തിന് കേന്ദ്രസർക്കാർ തന്നെ നിയമം കൊണ്ടുവരണമെന്നും ഹിന്ദു മഹാസഭാ ദേശീയ അധ്യക്ഷൻ ചന്ദ്രപ്രകാശ് ആവശ്യപ്പെട്ടു. നിയമമില്ലാത്തതാണ് ഗോവധം നടത്തുന്നവർക്ക് രക്ഷയാവുന്നത്. സമ്പൂർണ ഗോവധ നിരോധനത്തിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. കേരളവും ബംഗാളും ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മാത്രമാണ് ഗോവധ നിരോധനനിയമം നടപ്പാക്കാത്തതെന്നും ഇവർ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel