ദില്ലി: ബീഫിന്റെ പേരിൽ കേന്ദ്രസർക്കാർ പ്രദർശനം തടഞ്ഞ ഡോക്യുമെന്ററി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ പ്രദർശിപ്പിക്കാൻ തീരുമാനം. ‘കാസ്റ്റ് ഓൺ ദി മെനു കാർഡ്’ എന്ന 21 മിനിട്ട് ദൈർഘ്യമുള്ള ചിത്രമാണ് വിലക്കുകൾ ലംഘിച്ച് ഇന്ന് ജെഎൻയുവിൽ പ്രദർശിപ്പിക്കുന്നത്.
ചിത്രത്തിന്റെ സ്വതന്ത്ര പ്രദർശനത്തിനും ഓൺലൈൻ റിലീസിംഗിനും തങ്ങൾ പദ്ധതിയിട്ടുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറഞ്ഞു. നിരവധി വിദ്യാർത്ഥി സംഘടനകളും സാംസ്‌കാരിക കൂട്ടായ്മകളും പ്രദർശനത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ജാതി അനുഭവങ്ങളാണ് ചിത്രം പറയുന്നത്. ഭക്ഷണവും ജാതീയതയും ഹിന്ദു വിശ്വാസങ്ങളും പ്രമേയമായി വരുന്നു.
12-ാമത് ജീവിക ഹ്രസ്വചിത്രമേളയിൽ ചിത്രം ഇന്ന് പ്രദർശിപ്പിക്കാനിരുന്നപ്പോഴാണ് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചത്. ഫെസ്റ്റ്‌വലിൽ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രമാണിത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ വിദ്യാർത്ഥികളാണ് ഡോക്യുമെന്ററി നിർമ്മിച്ചത്.
ബീഫ് നിരോധനത്തിന്റെയും രാഷ്ട്രീയ സാഹചര്യങ്ങളും കണക്കിലെടുത്താണ് ചിത്രത്തിന് അനുമതി നിഷേധിച്ചതെന്നാണ് ഉദ്യോഗസ്ഥർ സംഘാടകർക്ക് നൽകിയ വിശദീകരണം. ചിത്രം പ്രദർശിപ്പിക്കുന്നതിന് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ഒന്നോ രണ്ടോ വരികളിൽ ഒതുക്കുന്ന വിശദീകരണങ്ങൾ പരിഗണിച്ച് പ്രദർശനത്തിന് അനുമതി നൽകാൻ കഴിയില്ലെന്നും മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് കൂടുതൽ വിശദീകരണം തേടിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
മേളയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചിത്രത്തിന് അനുമതി നിഷേധിക്കപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച വിവരങ്ങൾ രണ്ടാഴ്ച മുമ്പ് മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നുവെന്നും ഫെസ്റ്റിവലിന് ഒരു ദിവസം മുമ്പാണ് വിലക്ക് സംബന്ധിച്ച നോട്ടീസ് തങ്ങൾക്ക് കിട്ടിയതെന്നും സംഘാടകർ പറയുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post