തൃശൂർ: നടൻ ജയറാമിന്റെ കൈവശമുള്ള ആനക്കൊമ്പുകളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് കേന്ദ്രവനം വകുപ്പ് ഐജിയുടെ ഉത്തരവ്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘ആൾക്കൂട്ടത്തിൽ ഒരാനപ്പൊക്കം’ എന്ന പുസ്തകത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. കോടനാട് ആന പരിശീലന കേന്ദ്രത്തിലെ ആനയായിരുന്ന രവീന്ദ്രനെ കുറിച്ചുള്ള പരാമർശങ്ങളാണ് ജയറാമിനെതിരെയുള്ള കേസിന് വഴിവച്ചത്.
രവീന്ദ്രനെ കുട്ടൻകുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലേക്ക് കൈമാറ്റം ചെയ്തപ്പോൾ ആന തന്നെ തിരിച്ചറിഞ്ഞിരുന്നു. രവീന്ദ്രൻ ചെരിഞ്ഞതിനുശേഷം ക്ഷേത്രം ഭാരവാഹികൾ അതിന്റെ കൊമ്പുകൾ തനിക്കു കൈമാറിയെന്നും പുസ്തകത്തിൽ ജയറാം പറയുന്നു. അതിന് ആവശ്യമായ രേഖകൾ ഉണ്ടാക്കിയെടുത്തുവെന്നും പരാമർശിക്കുന്നു.
ആന ചെരിഞ്ഞൽ അതിന്റെ കൊമ്പുകൾ ഉടമകൾക്ക് ആവശ്യമില്ലെങ്കിൽ വനംവകുപ്പിനെ തിരികെ ഏൽപിക്കേണ്ടതായിരുന്നെന്ന് ചൂണ്ടിക്കാട്ടി ഹെറിറ്റേജ് അനിമൽ ടാക്‌സ്‌ഫോഴ്‌സ് സെക്രട്ടറി വി. വെങ്കിടാചലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആനയെ പാരമ്പര്യമായി കൈവശം വയ്ക്കാത്ത ജയറാമിനു കൊമ്പുകൾ നൽകിയത് നിയമവിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.
ആനകളെക്കുറിച്ചുള്ള തന്റെ അനുഭവങ്ങളും സംഭവങ്ങളും കൂട്ടിച്ചേർത്താണ് ജയറാം പുസ്തകം പ്രസിദ്ധീകരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here