ബാലി വിമാനത്താവളം അടച്ചു; ഛോട്ടാ രാജനെ കൊണ്ടുവരുന്നത് വൈകും; രാജനെ മുംബൈയിലേക്ക് തന്നെ കൊണ്ടുവരുമെന്ന് ഫഡ്‌നാവിസ്

ബാലി: ഇന്തോനേഷ്യയിൽ പിടിയിലായ അധോലോക രാജാവ് ഛോട്ടാ രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് വൈകുമെന്ന് റിപ്പോർട്ടുകൾ. ഇന്തോനേഷ്യയിലെ ഒരു അഗ്നിപർവ്വതം സജീമായതിനാൽ ബാലി വിമാനത്താവളം അടച്ചതാണ് കാരണമെന്നാണ് റിപ്പോർട്ട്. ബാലിയിലെ റിഞ്ജാനി മലനിരകളിലെ അഗ്‌നിപർവ്വതം സജീവമായതിനെ തുടർന്ന് ഗുററായ് വിമാനത്താവളം താത്ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

അതേസമയം, രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ പ്രതികരണം. മുംബൈയിലേക്ക് കൊണ്ടു പോകരുതെന്ന രാജന്റെ ആവശ്യം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തള്ളിയിരുന്നു. മുംബൈ പൊലീസിൽ പലർക്കും ദാവൂദ് ഇബ്രാഹിമുമായി അടുത്തബന്ധമുണ്ടെന്നും അതുകൊണ്ട് മുംബൈ പൊലീസിനെ വിശ്വാസമില്ലെന്നും തന്നെ ദില്ലിയിലേക്ക് കൊണ്ടുപോകണമെന്നും രാജൻ ആവശ്യപ്പെട്ടിരുന്നു.

സിബിഐ, ദില്ലി, മുംബൈ പൊലീസ് എന്നിവരടങ്ങിയ ആറംഗ പ്രത്യേക സംഘമാണ് ബാലിയിലെത്തിയത്. രാജനെതിരേയുള്ള കേസുകളുടെ വിശദാംശങ്ങൾ മുംബൈയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽനിന്നു സംഘം ശേഖരിച്ചിരുന്നു. ഇതെല്ലാം ഇന്തോനേഷ്യൻ അധികൃതർക്ക് കൈമാറിയിട്ടുണ്ട്. ഛോട്ടാ രാജനെതിരെ ദാവൂദ് ഇബ്രാഹിമിന്റെ വധഭീഷണിയുള്ളതിനാൽ അതീവ രഹസ്യമായിട്ടായിരിക്കും സിബിഐ സംഘം രാജനെ ഇന്ത്യയിലെത്തിക്കുക.

ഓസ്‌ട്രേലിയൻ പൊലീസ് നൽകിയ വിവരമനുസരിച്ച് കഴിഞ്ഞയാഴ്ചയാണ് ബാലി പൊലീസ് ഛോട്ടാ രാജനെ അറസ്റ്റ് ചെയ്തത്. കൊലപാതകവും മയക്കുമരുന്ന് കടത്തും അടക്കമുള്ള 70ഓളം കേസുകളാണ് രാജനെതിരെ മുംബൈ പൊലീസിലുള്ളത്. എന്നാൽ തന്നെ മുംബൈയിലേക്ക് കൊണ്ടു പോകരുതെന്നാണ് രാജന്റെ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here