മുംബൈ: മദ്യപിച്ച് ബഹളം വച്ചെന്ന് ആരോപിച്ച് മുംബൈയിൽ ദമ്പതികൾക്ക് പൊലീസിന്റെ ക്രൂരമർദ്ദനം. ഉന്നത ഉദ്യോഗസ്ഥർ നോക്കി നിൽക്കേയാണ് പൊലീസുകാർ യുവാവിനെയും യുവതിയെയും മർദ്ദിച്ചത്. അന്ധേരി പൊലീസ് സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മഹീന്ദ്രാ കോൾസെന്ററിലെ ജീവനക്കാരാണ് മർദ്ദനത്തിനിരയായ യുവാവും യുവതിയും. മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളം വച്ചുയെന്ന കുറ്റത്തിനാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ക്രൂരമായി മർദ്ദിക്കുമ്പോൾ ഉപദ്രവിക്കരുതെന്ന് യുവതി വിളിച്ചു പറയുന്നതും തുടർന്നും വനിതാ പൊലീസുകാർ അവരെ അടിക്കുന്നതും വീഡിയോയിൽ കാണാം. ഏഴോളം പൊലീസുകാരാണ് ഇരുവരെയും പിടിച്ചു നിർത്തി മർദ്ദിച്ചത്.
ദൃശ്യങ്ങൾ പുറത്തു വന്നതോടെ പൊലീസുകാർക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്ന് ഡിസിപി വിനായക് ദേശ്മുഖ് പറഞ്ഞു. റോഡിൽ വച്ച് പരസ്പരം വഴക്കുണ്ടാക്കിയതിനെ തുടർന്നാണ് ഇരുവരെയും സ്‌റ്റേഷനിൽ കൊണ്ടുവന്നതെന്നും വഴക്ക് തുടർന്നതിനാൽ പിടിച്ചുമാറ്റാനാണ് തങ്ങൾ ശ്രമിച്ചതെന്നാണ് പൊലീസിന്റെ ന്യായീകരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here