തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.
അവശേഷിക്കുന്ന ഏഴ് ജില്ലകളാണ് ഇന്ന് വിധിയെഴുതുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
രണ്ടാംഘട്ടത്തിൽ ആകെ 1 കോടി 39 ലക്ഷം വോട്ടർമാരുണ്ട്. ഇതിൽ 86 ലക്ഷം പേർ സ്ത്രീ വോട്ടർമാരാണ്. ആകെ 12,651 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 44,388 സ്ഥാനാർത്ഥികൾ രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നു. ഏറ്റവും അധികം വോട്ടർമാരും സ്ഥാനാർത്ഥികളും വാർഡുകളും ഉള്ളത് മലപ്പുറം ജില്ലയിലാണ്. കൊച്ചി, തൃശൂർ കോർപ്പറേഷനുകളും രണ്ടാംഘട്ടം ജനവിധി തേടുന്ന മണ്ഡലങ്ങളിൽ ഉൾപ്പെടുന്നു.
നിശബ്ദപ്രചരണ ദിവസവും ഏറെ രാഷ്ട്രീയ കോലാഹലങ്ങളാണ് ഉണ്ടായത്. കൊച്ചിയിൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് തർക്കം മറനീക്കി പുറത്തുവന്നത് യുഡിഎഫിന് തിരിച്ചടിയാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വെളിപ്പെടുത്തൽ. ആദ്യഘട്ടത്തിൽ മുൻ തവണത്തേതിനേക്കാൾ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ട പോളിംഗിനൊപ്പം നിൽക്കുന്നതാവും രണ്ടാംഘട്ടത്തിലേയും വോട്ടെടുപ്പ് എന്നാണ് വിലയിരുത്തൽ. അവസാനവട്ട പ്രചരണവും പൂർത്തിയാക്കിയ ഇടത് വലത് മുന്നണികൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
തെരഞ്ഞെടുപ്പിൽ ക്രമക്കേട് തടയാൻ ഏർപ്പെടുത്തിയ നിരീക്ഷണ സംവിധാനം രണ്ടാംഘട്ടത്തിലും തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിവിധ ജില്ലകളിലായി ആകെ 186 പ്രശ്‌നബാധിത ബൂത്തികൾ ഉണ്ടെന്നാണ് കമ്മീഷന്റെ കണക്ക്. 7നാണ് വോട്ടെണ്ണൽ. ഇതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏഴിന് രാവിലെ 8മണി മുതലാണ് വോട്ടെണ്ണൽ. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here