അഹമ്മദാബാദ്: ദളിതരായി പിറക്കുന്ന കുട്ടികള്‍ക്കും ഇന്ത്യയില്‍ രക്ഷയില്ല. പഠിക്കാന്‍ പോലും അവര്‍ക്കു വിവേചനമാണെന്ന വാര്‍ത്തയാണ് ഒടുവിലായി ഇന്ത്യയില്‍ പുറത്തുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍നിന്നാണ് ഈ വാര്‍ത്ത. ദളിതര്‍ക്കും ഉയര്‍ന്ന ജാതിയിലുള്ളവര്‍ക്കും പ്രത്യേകം പ്രത്യേകം അംഗന്‍വാടികളാണ് ഗുജറാത്തിലെ പല ഭാഗങ്ങളിലും അടുത്തകാലത്തായി പ്രവര്‍ത്തിക്കുന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗുജറാത്തിലെ ഹാജിപ്പൂരില്‍ വേര്‍തിരിവു രക്ഷിതാക്കളെ വ്യക്തമായി അറിയിച്ചുതന്നെയാണ് തീരുമാനം നടപ്പാക്കിയയത്. രണ്ട് അംഗന്‍വാടികളും പ്രത്യേകം ഗെയ്റ്റ് നിര്‍മിച്ചു വേര്‍തിരിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. ദളിതരല്ലാത്തവരെ ഉയര്‍ന്ന ജാതിക്കാര്‍ക്കുള്ള ഗെയ്റ്റിലൂടെ പ്രവേശിപ്പിക്കില്ല. രണ്ടായിരത്തോളം ജനങ്ങള്‍ താമസിക്കുന്ന ഗ്രാമമാണ് ഹാജിപൂര്‍. എഴുപതു ശതമാനവും ഉയര്‍ന്ന ജാതിക്കാരായ പട്ടാനുകളും പട്ടേലുകളുമാണുള്ളത്. ബാക്കിയുള്ളവര്‍ ദളിതുകളും.
1997-ലാണ് ഇവിടെ അംഗന്‍വാടി തുടങ്ങിയത്. മൂന്നുവര്‍ഷം മുമ്പ് ജാതി തിരിച്ചു പ്രത്യേകം അംഗന്‍വാടികള്‍ വേണമെന്ന ആവശ്യവുമായി ഉയര്‍ന്ന ജാതിക്കാരെത്തി. തുടര്‍ന്നാണു പ്രത്യേക മതില്‍കെട്ടു നിര്‍മിച്ച് വെവ്വേറെ അംഗന്‍വാടികള്‍ തുറന്നത്. തങ്ങള്‍ക്ക് ഇക്കാര്യം അറിയില്ലെന്നായിരുന്നു അംഗന്‍വാടികളുടെ കാര്യം പരിഗണിക്കുന്ന പട്ടാന്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് ഓഫീസര്‍ രത്തന്‍കന്‍വാര്‍ ചരണ്‍ പറഞ്ഞത്.
ദളിത് കുട്ടികളുടെ കാര്യങ്ങള്‍ നോക്കാന്‍ നിയമച്ചിരിക്കുന്നതും ദളിത് വിഭാഗക്കാരനെയാണ്. ഈ അംഗന്‍വാടിയില്‍ കുട്ടികള്‍ക്കു കളിക്കോപ്പുകളും നല്‍കുന്നില്ല. ഭക്ഷണത്തിലും വേര്‍തിരിവുണ്ടെന്നാണ് റിപ്പോര്‍ട്ട്. തിരിച്ചറിവു വയ്ക്കുന്ന പ്രായത്തിലേ കുട്ടികളെ ജാതി വിവേചനത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുന്നതാണ് ഈ നിലപാടെന്നുകാട്ടി വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here