കോഴിക്കോട്: ഫാറൂഖ് കോളേജിനെ വിദ്യാർത്ഥികൾക്കും പുറത്തുള്ളവർക്കും മദ്രസയായി തോന്നുന്നുണ്ടെങ്കിൽ അതിൽ താൻ അഭിമാനിക്കുന്നുവെന്ന് പ്രിൻസിപ്പൽ ഇ.പി ഇമ്പിച്ചികോയ. ഇവിടെ മതപരമായൊരു ചട്ടക്കൂടുണ്ട്. ഇതുമാനിച്ച് പഠിക്കുന്നവർമാത്രം ഇവിടെ പഠിച്ചാൽ മതിയെന്ന് ഇമ്പിച്ചികോയ പറഞ്ഞതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു.
ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരിക്കാൻ അനുവദിക്കാത്ത അധ്യാപകന്റെ നിലപാടിൽ പ്രതിഷേധിച്ചതിനെ തുടർന്ന് പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുത്തിരുന്നു. മാപ്പെഴുതി നൽകിയ എട്ടുപേരെയാണ് തിരിച്ചെടുത്തത്. ഈ വിദ്യാർത്ഥികളെ രക്ഷിതാക്കളോടൊപ്പം പ്രത്യേകം വിളിച്ചാണ് കോളേജ് മാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കിയത്. ഫാറൂഖ് കോളജിൽ മതപരമായ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.
ആണും പെണ്ണും ഒരുമിച്ചിരിക്കരുതെന്നത് കോളേജിന്റെ നിയമമാണെന്നും കഴിഞ്ഞ ആഴ്ചകളിൽ അരങ്ങേറിയ സംഭവത്തിൽ ഇനി പ്രതിഷേധിച്ചാൽ മറ്റൊരു അറിയിപ്പുകൂടാതെ പുറത്താക്കാമെന്ന് എഴുതിയ പേപ്പറിലാണ് വിദ്യാർത്ഥികൾ ഒപ്പിട്ടത്. രക്ഷിതാക്കളുടെ മുമ്പിൽ മതപരമായ വിവേചനം ഉയർത്തി തങ്ങളെ മതത്തിന്റെ മരപ്പാവകളാക്കി ഒറ്റപ്പെടുത്തിയെന്നും വിദ്യാർത്ഥികൾ സഹപാഠികളോട് പറഞ്ഞതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here