കോഴിക്കോട്: ഭാരതീയവും കേരളീയവുമായ സംസ്‌കാരമനുസരിച്ച് ആൺകുട്ടികളും പെൺകുട്ടികളും ക്ലാസ് മുറികളിൽ ഒരുമിച്ച് ഇരിക്കാറില്ലെന്ന് ഫാറൂഖ് കോളേജ് അച്ചടക്ക സമിതി. സഹപാഠികളായ പെൺകുട്ടികൾക്കൊപ്പം ബെഞ്ചിൽ ഒരുമിച്ചിരുന്നതിന് മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്ത ദിനു എന്ന വിദ്യാർത്ഥിക്ക് അയച്ച നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്.
‘ഭാരതീയവും കേരളീയവുമായ സംസ്‌കാരികമൂല്യങ്ങളനുസരിച്ച് ആൺകുട്ടികളും പെൺകുട്ടികളും ക്ലാസ് മുറികളിൽ ഇടകലർന്ന് ഇരിക്കുന്ന പതിവില്ല എന്നുള്ള വസ്തുത വിസ്മരിച്ച് കൊണ്ടാണ് നിങ്ങൾ പുതിയ ഒരു വിവാദത്തിന് തിരികൊള്ളുത്തിയിരിക്കുന്നതെന്നും ആയതിന് ഈ വിദ്യാഭ്യാസ സ്ഥാപനത്തിനെ നിങ്ങൾ മനപ്പൂർവ്വം തിരഞ്ഞെടുത്തതാണെന്നും മാനേജ്‌മെന്റിന് ബോധ്യപ്പെട്ടിരിക്കുന്നു. മാനേജ്‌മെന്റ് നടത്തിയ അന്വേഷണത്തിൽ നിങ്ങൾക്ക് പലവിധത്തിലുള്ള സംഘടനകളിലും നേരിട്ട് ബന്ധമുണ്ടെന്നും ആ ബന്ധങ്ങളുടെ ബലത്തിലാണ് നിങ്ങൾ ഇത്തരത്തിലുള്ള ഒരു വിവാദത്തിന് തുടക്കമിടാൻ നിങ്ങളെ പ്രേരിപ്പിച്ചിട്ടുള്ളചെന്നും കാണാൻ കഴിഞ്ഞിരിക്കുന്നു. മാനേജ്‌മെന്റ് സ്ഥാപനത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുക എന്നുള്ള ഗൂഢലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് കാണാൻ കഴിഞ്ഞിരിക്കുന്നു. ‘- ദിനുവിന് അയച്ച നോട്ടീസിൽ പറയുന്നു
വ്യക്തിപരമായ താൽപര്യത്തിന് സഹപാഠികളെ കൂടി നിങ്ങൾ കരുവാക്കുകയായിരുന്നു. സംഭവദിവസം ക്ലാസിൽ നിന്നിറങ്ങി പോയ വിദ്യാർത്ഥികൾ രക്ഷിതാക്കൾക്കൊപ്പം വന്ന് സമർപ്പിച്ച് മാപ്പ് അപേക്ഷയിൽ ഇത് വ്യക്തമാണെന്നും നോട്ടീസിൽ പറയുന്നു. കോളേജിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു, മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകി, സ്ഥാപനത്തിന്റെ യശസ്സിന് കോട്ടം തട്ടുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തിയതിനാണ് നടപടി സ്വീകരിക്കുന്നതെന്നും നോട്ടീസിൽ പറയുന്നു.
പെൺകുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനാണ് ഇത്തരം നിയമങ്ങളും നിയന്ത്രണങ്ങളും ക്യാമ്പസിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ദില്ലിയിൽ ബസിൽ നടന്ന പീഡനവുമായി ബന്ധപ്പെട്ടാണ് ക്യാമ്പസിൽ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നും നോട്ടീസിൽ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here