പട്‌ന: മാറിമറിഞ്ഞ ഫലത്തിനൊടുവില്‍ ബിഹാറില്‍ ജെഡിയു നേതൃത്വത്തിലെ മഹാസഖ്യം അധികാരത്തിലേക്ക്. കേവലഭൂരിപക്ഷത്തിനുള്ള 122 എന്ന സംഖ്യ കടന്ന് മഹാസഖ്യത്തിന്റെ ലീഡ് വര്‍ധിക്കുകയാണ്. ആദ്യഘട്ടത്തില്‍ വ്യക്തമായ മേല്‍ക്കൈ നേടിയ എന്‍ഡിഎ സീറ്റ് നിലയില്‍ പിന്നാലെ പോവുകയാണ്. മിഥില, മഗധ് മേഖലകളിലെവോട്ട് എണ്ണിയപ്പോഴാണ് മഹാസഖ്യം ആധിപത്യം ഉറപ്പിച്ചത്. സീമാഞ്ചലില്‍ എന്‍ഡിഎയും ജെഡിയും ഒപ്പത്തിനൊപ്പമാണ്. ഗ്രാമങ്ങളില്‍ ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ വ്യക്തമായ മേല്‍ക്കൈ നേടിയിട്ടുണ്ട്.
ദേശീയ ജനാധിപത്യ സഖ്യവും ലാലു പ്രസാദ്-നിതീഷ് കൂട്ടുകെട്ടിന്റെ മഹാസഖ്യവും തമ്മിലാണ് ഏറ്റുമുട്ടല്‍. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ജനവിധിയായിരിക്കും ഇന്നത്തേത്. ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കു വേദിയായതും നിരവധി ദേശീയ നേതാക്കളുടെ തട്ടകവുമായ ബിഹാറില്‍ തെരഞ്ഞെടുപ്പു മഹാ സഖ്യ നേതാക്കളും നരേന്ദ്രമോദിയും നേര്‍ക്കുനേരായിരുന്നു എന്നതാണ് പ്രധാനം.
തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നാണ് ഇന്നു രാവിലെ മാധ്യമങ്ങളോടു രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞത്. അതേസമയം, തെരഞ്ഞെടുപ്പിലെ പ്രതീക്ഷയെക്കുറിച്ച് നരേന്ദ്രമോദിയോ ബിജെപി അധ്യക്ഷന്‍ അമിത് ഷായോ പാര്‍ട്ടി നേതൃത്വമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിവിധ എക്‌സിറ്റ് പോളുകളില്‍ മഹാസഖ്യത്തിനായിരുന്നു ഭൂരിഭാഗവും മുന്‍തൂക്കം കല്‍പിച്ചത്. ഇന്ത്യാടുഡേ, ചാണക്യ എക്‌സിറ്റ് പോളുകള്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്് നേരിയ മേല്‍ക്കൈയുണ്ടാകുമെന്നു പ്രവചിച്ചപ്പോള്‍ സീവോട്ടര്‍, എബിപി തുടങ്ങിയ പ്രധാന എക്‌സിറ്റ് പോളുകള്‍ 120 നും 130 നും ഇടയില്‍ സീറ്റുകള്‍ മഹാസഖ്യം നേടുമെന്നു പ്രവചിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here