ധാക്ക: രണ്ട് പ്രതിപക്ഷ നേതാക്കളുടെ വധശിക്ഷയ്ക്ക് ബംഗ്ലാദേശ് സുപ്രീംകോടതിയുടെ അംഗീകാരം. 1971ലെ പാകിസ്താന്‍ യുദ്ധവുമായി ബന്ധപ്പെട്ട കേസിലെ ശിക്ഷാവിധി പുനപരിശോധിക്കണം എന്ന ആവശ്യം സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സുരേന്ദ്രകുമാര്‍ സിന്‍ഹ അധ്യക്ഷനായ നാലംഗ ബഞ്ചിന്റേതാണ് വിധി. പ്രധാന പ്രതിപക്ഷ നേതാക്കളായ അലി അഹ്‌സന്‍ മുഹമ്മദ് മുജാഹിദ്, സലാഹുദ്ദീന്‍ ക്വാദര്‍ ചൗധരി എന്നിവരുടെ വധശിക്ഷയാണ് ശരിവെച്ചത്.
പാകിസ്താനില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നടത്തിയ 1971ലെ യുദ്ധകാലത്ത് രാജ്യത്ത് കലാപം നടത്തി എന്നാണ് ഇരുവര്‍ക്കും എതിരായ കേസ്. 1971 ഡിസംബര്‍ 16നായിരുന്നു കേസിനാധാരമായ സംഭവം. കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കി എന്നതാണ് മുജാഹിദിനെതിരായ കുറ്റം. ഇതര മതസമൂഹത്തിനെതിരായി ചിറ്റഗോംഗില്‍ കലാപത്തിന് നേതൃത്വം നല്‍കി എന്നാണ് ചൗധരിക്കെതിരായ പ്രധാന കുറ്റം. ജമാഅത് ഇ ഇസ്ലാമി സെക്രട്ടറി ജനറല്‍ ആണ് അലി ഹസന്‍ മുഹമ്മദ് മുജാഹിദ്. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണ് സലാഹുദ്ദീന്‍ ക്വാദര്‍ ചൗധരി.
2013ലാണ് ബംഗ്ലാദേശിലെ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണല്‍ 2013ലാണ് ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്. മുജാഹിദിന്റെ വധശിക്ഷ ജൂണിലും ചൗധരിയുടെ ശിക്ഷാവിധി ജൂലൈയിലും ഹൈക്കോടതി ഹൈക്കോടതി ശരിവെച്ചു. യുദ്ധക്കുറ്റവുമായി ബന്ധപ്പെട്ട് ആകെ 5 കേസുകളാണ് ട്രൈബ്യൂണല്‍ പരിഗണിച്ചത്. ഇതില്‍ വ്യത്യസ്ത കേസുകളില്‍ രണ്ടു പേരെ ഇതിനകം തൂക്കിക്കൊന്നു. മറ്റൊരു കേസില്‍ ട്രൈബ്യൂണല്‍ ജീവപര്യന്തം നല്‍കിയ ജമാഅത്ത് നേതാവ് അബ്ദുല്‍ ഖാദര്‍ മൊല്ലയുടെ ശിക്ഷ വധശിക്ഷയായി മേല്‍ക്കോടതി മാറ്റി. യുദ്ധക്കുറ്റം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ട്രൈബ്യൂണല്‍ ഉള്‍പ്പടെ സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ സര്‍ക്കാരാണ് കര്‍ശന നിയമം കൊണ്ടുവന്നത്.
വിധിയെത്തുടര്‍ന്ന് ബംഗ്ലാദേശില്‍ സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഫേസ്ബുക്ക്, മെസഞ്ചര്‍, വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ളവയ്ക്കാണ് നിയന്ത്രണം. ആപ്ലിക്കേഷന്‍ അധിഷ്ഠിത സന്ദേശങ്ങള്‍ക്കാണ് നിയന്ത്രണം. ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരമാണ് നിയന്ത്രണം. ബംഗ്ലാദേശ് ടെലിക്കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി കമ്മീഷന്‍ ആണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അനിശ്ചിതകാലത്തേക്കാണ് നിയന്ത്രണം. ഇന്റര്‍നെറ്റ്, ഇമെയില്‍ സന്ദേശങ്ങള്‍ക്കും കുറച്ചു മണിക്കൂറുകള്‍ നേരത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here