മോഡല്‍ ആക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളുടെ നഗ്ന വീഡിയോകള്‍ എടുത്തു; ഉന്നതരെ ഭീഷണിപ്പെടുത്തി പണം തട്ടി; പ്ലിംഗ് എന്ന സിനിമ രാഹുലിന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയിട്ടില്ലെന്നും നിര്‍മ്മാതാവ് മനോജ് ശ്രീധര്‍ കൈരളി ന്യൂസ് ഓണ്‍ലൈനിനോട്

കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വണിഭക്കേസില്‍ പിടിയിലായ രാഹുല്‍ പശുപാലനും രശ്മി ആര്‍ നായര്‍ക്കുമെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു. രാഹുല്‍ മോഡല്‍ ആക്കാമെന്ന് പറഞ്ഞ് തന്നെ സമീപിക്കാറുണ്ടായിരുന്ന പെണ്‍കുട്ടികളുടെ നഗ്ന വീഡിയോകള്‍ എടുക്കാറുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഇതുപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു ലക്ഷ്യം. സമൂഹത്തിലെ ഉന്നതരുമൊത്തുള്ള വീഡിയോ ക്ലിപ്പുകള്‍ രാഹുലിന്റെയും രശ്മിയുടെയും പക്കലുണ്ടെന്നും രാഹുല്‍ സംവിധാനം ചെയ്യാനിരുന്ന പ്ലിംഗ് എന്ന സിനിമയുടെ നിര്‍മ്മാതാവ് മനോജ് കെ ശ്രീധര്‍ വെളിപ്പെടുത്തി. അല്ലാതെ പ്ലിംഗ് സിനിമ രാഹുലിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിട്ടില്ലെന്നും മനോജ് പറയുന്നു. കൊച്ചിയിലെ ഒരു പ്രമുഖ വ്യാപാരിയാണ് മനോജ് ശ്രീധര്‍.

എങ്ങനെയാണ് രാഹുലുമായുള്ള പരിചയം?

കിസ് ഓഫ് ലൗ സമരവേദിയില്‍ വച്ചാണ് രാഹുലിനെയും രശ്മിയെയും താനും ഭാര്യ രഹന ഫാത്തിമയും പരിചയപ്പെട്ടത്. ഒരേ ദിശയില്‍ ചിന്തിക്കുന്നവര്‍ ആയതിനാലാണ് തങ്ങള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇതേ ആശയങ്ങള്‍ കോര്‍ത്തിണക്കി ഒരു സിനിമ നിര്‍മ്മിക്കാം എന്ന ചിന്ത ഉണ്ടായപ്പോള്‍ താന്‍ മുമ്പ് സഹസംവിധായകന്‍ ആയിരുന്നെന്നും താന്‍ സംവിധാനം ചെയ്യാമെന്നും പറഞ്ഞ് രാഹുല്‍ മുന്നോട്ട് വന്നു. നാല് പ്രമുഖ മലയാള ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നായിരുന്നു രാഹുലിന്റെ അവകാശവാദം. എന്നാല്‍, പിന്നീടാണ് രാഹുലിന് സിനിമയെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് മനസ്സിലായത്.

രശ്മി തിരക്കഥ എഴുതും എന്ന് രാഹുല്‍ പറഞ്ഞെങ്കിലും രശ്മിയുടെ പേരില്‍ എഴുതിയിരുന്നത് രാഹുല്‍ ആയിരുന്നു. എഴുതാനുള്ള കഴിവൊന്നും രശ്മിക്ക് ഇല്ല. വീടും സ്ഥലവും വിറ്റ പണമെടുത്താണ് സിനിമക്ക് നിശ്ചയിച്ചിരുന്ന ബജറ്റായ 80 ലക്ഷം രൂപ കണ്ടെത്തിയത്. എന്നാല്‍, സിനിമ അനൗണ്‍സ് ചെയ്ത് ഏറെയായിട്ടും മറ്റു കാര്യങ്ങള്‍ ഒന്നും മുന്നോട്ട് പോയില്ല. 80 ലക്ഷം ബജറ്റ് പറഞ്ഞ സിനിമയുടെ ചെലവ് രാഹുല്‍ പറഞ്ഞ് ഒന്നരക്കോടിയില്‍ എത്തിച്ചു. എന്നാല്‍, ഈ തുക കണ്ടെത്താന്‍ ഞങ്ങള്‍ക്കാകുമായിരുന്നില്ല.

ഈ പണം കണ്ടെത്താനാണോ ഉന്നതരെ കുടുക്കിയത്? ആ ഐഡിയ ആരുടേതായിരുന്നു

ഒന്നരക്കോടി കണ്ടെത്താന്‍ എന്ത് ചെയ്യും എന്ന് ആലോചിക്കുമ്പോള്‍ രശ്മിയാണ് ഉന്നതരെ ഭീഷണിപ്പെടുത്തി പണം നേടാമെന്ന ആശയം പറയുന്നത്. എന്നാല്‍, ആദ്യം അതൊരു തമാശയായി എടുത്തെങ്കിലും പിന്നീട് കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് അറിഞ്ഞു. രാഹുലിന്റെയും രശ്മിയുടെയും കയ്യില്‍ ഉന്നതരുടെ ധാരാളം വീഡിയോ ക്ലിപ്പുകള്‍ ഉണ്ട്. ഇതിനു പുറമേ മോഡല്‍ ആക്കാമെന്ന് പറഞ്ഞു കൊണ്ടുവന്ന പെണ്‍കുട്ടികളുടെ നഗ്ന ഫോട്ടോകളും നഗ്ന വീഡിയോകളും രാഹുല്‍ എടുത്തിട്ടുണ്ട്. സമൂഹത്തിലെ ഉന്നതരെ തന്നെ വീഴ്ത്താന്‍ പറ്റിയ തെളിവുകളുമായി തികച്ചും ആസൂത്രിതമായ നീക്കങ്ങളാണ് ഇരുവരും നടത്തിയത്. ഇത് രാഹുലിന്റെ കമ്പ്യൂട്ടര്‍ പരിശോധിച്ചാല്‍ ഇതിനുള്ള തെളിവുകള്‍ ലഭിക്കും.

സിനിമയുടെ കാര്യം പിന്നീട് എന്തായി?

ഒന്നരക്കോടി കണ്ടെത്താനുള്ള ചച്ചയ്ക്കിടെ സിനിമ സംബന്ധിച്ചുള്ള സംസാരങ്ങള്‍ പോലും വിരളമായിരുന്നു. ഇതിനു പുറമേ പല ആവശ്യങ്ങള്‍ പറഞ്ഞ് രാഹുല്‍ എന്റെ കയ്യില്‍ നിന്ന് 3 ലക്ഷം രൂപ കൈപ്പറ്റി. രാഹുല്‍ താമസിച്ചിരുന്ന ഫ് ളാറ്റിന്റെ വാടക കൊടുത്തതും എല്ലാവിധ വീട്ടുപകരണങ്ങളും വാങ്ങിച്ചു നല്‍കിയതും ഞാനായിരുന്നു. ഇതിനു പുറമേ സംവിധായകന്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് കാറും വാങ്ങിപ്പിച്ചു. രാഹുലും രശ്മിയും ജോലിക്കും പോയിരുന്നില്ല. രശ്മി വിദേശ മലയാളികള്‍ക്കൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എസ്‌കോര്‍ട്ട് പോകും. പിന്നെ മോഡലിംഗും ചെയ്യും. രാഹുല്‍ ഐടി പ്രൊഫഷണല്‍ ആയിരുന്നെങ്കിലും ജോലിക്ക് പോയിരുന്നില്ല. കാര്യങ്ങള്‍ ശരിയായ രീതിയിലല്ല പോകുന്നതെന്ന് തോന്നിയപ്പോഴാണ് ഇരുവരെയും ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

എപ്പോഴാണ് നിങ്ങള്‍ രാഹുലിന്റെ ശത്രുവായത്?

പ്ലിംഗ് എന്ന സിനിമ നടക്കില്ലെന്ന് ബോധ്യമായതോടെ അത് ചോദ്യം ചെയ്തപ്പോഴാണ് ഞാനും ഭാര്യ രഹനയും രാഹുലിനും രശ്മിക്കും ശത്രുക്കളായത്. ഇതിനുള്ള പ്രതികാരം രഹനയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചു കൊണ്ടായിരുന്നു. പുറത്തു പറയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒരിക്കല്‍ കൂടെ നിന്നതു കൊണ്ട് വേണ്ടെന്നു വച്ചു. ജൂണ്‍ മാസത്തോടെ സിനിമാമോഹം പൂര്‍ണമായും ഉപേക്ഷിച്ചു. തുടര്‍ന്ന് രാഹുല്‍ എഫ്ബിയില്‍ എന്ന ബ്ലോക്ക് ചെയ്തു. പുതിയ ബാനറില്‍ പടം ഇറങ്ങും എന്ന് അറിയിച്ചു. പ്ലിംഗ് മൂലം രാഹുലിന് സാമ്പത്തിക ബാധ്യത ഉണ്ടായിട്ടില്ല. തുടങ്ങാത്ത സിനിമയുടെ പേരില്‍ നിര്‍മാതാവായ ഞാനല്ലേ കടക്കെണിയില്‍ ആകേണ്ടതെന്നും മനോജ് ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News