ആലപ്പുഴ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെട്ട പൊലീസ് നിയമനത്തട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു. കേസില്‍ നിന്നും രമേശ് ചെന്നിത്തലയെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് നൈസലിനെയും രക്ഷിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് നടക്കുന്നത്. ശരണ്യയുടെ സഹോദരന്‍ ശരത്തിനെ ഉപയോഗിച്ചാണ് രക്ഷിക്കാനുള്ള നീക്കം നടക്കുന്നത്. ശരത്തും നൈസലിന്റെ ബന്ധുവുമായുള്ള ടെലഫോണ്‍ സംഭാഷണം പീപ്പിള്‍ ടിവി പുറത്തുവിട്ടു. രമേശ് ചെന്നിത്തലയെ കണ്ടത് ഒരു ഒത്തുതീര്‍പ്പിന് കത്തു വാങ്ങിക്കാനാണെന്നാണ് പുതിയ വാദം.
ആദ്യം പീപ്പിള്‍ ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നൈസലുമായി ബന്ധമില്ലെന്നും ആഭ്യന്തരമന്ത്രിക്കോ ഓഫീസിനോ കേസുമായി ബന്ധമില്ലെന്നും ശരത്ത് പറഞ്ഞിരുന്നു. എന്നാല്‍, ഇതിന് തൊട്ടുപിന്നാലെ ശരത്തിനെ വിളിച്ച നൈസലിന്റെ അളിയന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ നിന്ന് നൈസലുമായും ചെന്നിത്തലയുമായും ശരണ്യയ്ക്കുള്ള ബന്ധമാണ് വെളിവാകുന്നത്. ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ ഒരു തവണ മാത്രമാണ് പോയിട്ടുള്ളതെന്നാണ് ശരത്ത് പീപ്പിള്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതുപക്ഷേ ഈകാര്യത്തിനായിരുന്നില്ല. ഒരു കേസിന്റെ ഒത്തുതീര്‍പ്പിനായി രമേശ് ചെന്നിത്തലയുടെ കത്തു വാങ്ങിക്കുന്നതിനായിരുന്നു. അല്ലാതെ നൈസലുമായി തനിക്കോ ചേച്ചിക്കോ ബന്ധമില്ല.
എന്നാല്‍, ഇതിനു ശേഷമാണ് നൈസലിന്റെ അളിയന്‍ എന്നു പരിചയപ്പെടുത്തിയ ആ്ള്‍ ശരത്തിനെ ഫോണില്‍ വിളിക്കുന്നത്. ഫോണ്‍ എടുത്തപാടെ എന്താണ് കൈരളിയുടെ റിപ്പോര്‍ട്ടര്‍ ചോദിച്ചത് എന്നായിരുന്നു അയാളുടെ ചോദ്യം. നൈസലുമായി ബന്ധമുണ്ടോ ആഭ്യന്തരമന്ത്രിയെ അറിയുമോ എന്നൊക്കെ ചോദിച്ചെന്നും ഒരുതവണ മാത്രമാണ് പരിചയമെന്ന് താന്‍ പറഞ്ഞതായും ശരത്ത് മറുപടി നല്‍കുന്നു. മറ്റെന്തെങ്കിലും ചോദിച്ചോ എന്നു ചോദിച്ചപ്പോള്‍ ഇല്ലെന്നും പൂപ്പാറ ഷാജിയുടെയും അന്തോണിയുടെയും പേരുകള്‍ പറഞ്ഞെന്നും പറഞ്ഞു. ഗുണ്ടകളാണ് അന്തോണിയും ഷാജിയും. പിന്നെ ഒരു മുസ്ലിം ലീഗിന്റെ നേതാവിന്റെ കാര്യവും പറഞ്ഞു. നമ്മള്‍ പറഞ്ഞ പോലൊക്കെ പറഞ്ഞല്ലോ അല്ലേ എന്ന് ചോദിച്ചു കൊണ്ടാണ് ഫോണ്‍സംഭാഷണം അവസാനിപ്പിക്കുന്നത്.
നേരത്തെ കേസ് പുറത്തായപ്പോള്‍ തന്നെ ശരത്തിനെ പീപ്പിള്‍ ടിവി ലേഖകന്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, അന്നു തനിക്ക് ഒന്നും പറയാനില്ലെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ താല്‍പര്യം ഇല്ലെന്നുമായിരുന്നു ശരത്തിന്റെ മറുപടി. പിന്നീട് കഴിഞ്ഞദിവസം നൈസലിന്റെ ബന്ധുവും ഫോണ്‍ സംഭാഷണത്തിലെ വ്യക്തിയുമായ ആളാണ് പീപ്പിള്‍ ലേഖകന്‍ ഷാജഹാനെ നേരിട്ട് വിളിച്ച് നിങ്ങള്‍ ശരത്തിന് പറയാനുള്ളതു വാര്‍ത്തയാക്കണം എന്ന് ആവശ്യപ്പെടുന്നത്. ഇങ്ങോട്ട് വിളിച്ച് അഭിമുഖം പറഞ്ഞപ്പോള്‍ തോന്നിയ സംശയത്തിന്റെ പുറകെ പോയപ്പോഴാണ് ഫോണ്‍ സംഭാഷണത്തിലൂടെ കേസിന്റെ ഉള്ളുകള്ളികള്‍ വെളിവാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here