എസ്എന്‍ഡിപിയുടെ യാത്ര സമാപിക്കുമ്പോള്‍ വെള്ളാപ്പള്ളി നടേശന്റെ വേഷം നിക്കറും ബനിയനും ആകുമെന്ന് വിഎസ്; കോഴപ്പണം വെള്ളാപ്പള്ളി സര്‍ക്കാരിന് കൈമാറണമെന്നും വിഎസ്

തിരുവനന്തപുരം: എസ്എന്‍ഡിപിയുടെ സമത്വ മുന്നേറ്റയാത്രയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. യാത്ര തിരുവനന്തപുരം ആറ്റിങ്ങലില്‍ എത്തുമ്പോള്‍ വെള്ളാപ്പള്ളിയുടെ വേഷം നിക്കറും ബനിയനും ആകുമെന്ന് വിഎസ് പരിഹസിച്ചു. തിരുവനന്തപുരത്തെത്തുമ്പോഴേക്കും സമത്വ മുന്നേറ്റ യാത്ര ജലസമാധി യാത്രയാകുമെന്നും വിഎസ് പരിഹസിച്ചു. വെള്ളാപ്പള്ളിയുടെ കയ്യില്‍ 11 കോടി രൂപയുടെ കോഴപ്പണം ഉണ്ട്. ഈ പണമത്രയും തിരുവനന്തപുരത്തെത്തുമ്പോള്‍ വെള്ളാപ്പള്ളി മുഖ്യമന്ത്രിക്ക് കൈമാറണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

മൈക്രോഫിനാന്‍സില്‍ വലിയ തട്ടിപ്പാണ് വെള്ളാപ്പള്ളി നടത്തിയത്. പാവങ്ങളുടെ കയ്യില്‍ നിന്ന് 5,000-ല്‍ പരം കോടി രൂപ പിടിച്ചെടുത്തു. ഈ തുകയാണ് സാധാരണക്കാരില്‍ സാധാരണക്കാരായ സ്ത്രീകള്‍ക്ക് വായ്പയായി നല്‍കിയത്. മിനിമം പലിശനിരക്ക് 5 ശതമാനം ആയിരിക്കണമെന്നാണ് നിയമം. എന്നാല്‍, ഇതിന് കടകവിരുദ്ധമായി 12 ശതമാനം പലിശയ്ക്കാണ് വെള്ളാപ്പള്ളി വായ്പ നല്‍കിയത്. കടുത്ത ദ്രോഹമാണ് സാധാരണക്കാരായ സ്ത്രീകളോട് കാണിച്ചത്. ഇങ്ങനെ തട്ടിയെടുത്ത പണം സര്‍ക്കാരിന് കൈമാറണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വെള്ളാപ്പള്ളി നടേശനെതിരെ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here