തിരുവനന്തപുരം: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാദൗത്യം ഏറ്റെടുത്തു സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച നൗഷാദിന് രാജ്യത്തെ പരമോന്നത ധീരതാബഹുമതിയായ കീര്‍ത്തിചക്രയോ ശൗര്യ ചക്രയോ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി. സൈനികര്‍ക്കു മാത്രമല്ല, ഇത്തരം ധീരകൃത്യങ്ങള്‍ക്കു സിവിലിയനുകള്‍ക്കും ബഹുമതിക്ക് യോഗ്യതയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം നല്‍കിയാല്‍ ലഭിക്കുമെന്നും മേജര്‍ രവി പീപ്പിള്‍ ടിവിയിലെ ചര്‍ച്ചയില്‍ പറഞ്ഞു.
#noushadforbraveryaward എന്ന ഹാഷ് ടാഗില്‍ കൈരളിന്യൂസ് ഓണ്‍ലൈനും പീപ്പിള്‍ ടിവിയും സംയുക്തമായി തുടങ്ങിയ കാമ്പയിന്‍ പ്രശംസയര്‍ഹിക്കുന്ന കാര്യമാണെന്നും ഇത്തരം ധീരകര്‍മങ്ങള്‍ക്കു യുവാക്കളെ സന്നദ്ധരാക്കുന്നതാണ് നൗഷാദിന്റെ അനുഭവമെന്നും മേജര്‍രവി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ സൈനിക, ധീരതാ ബഹുമതികള്‍ കേവലം ബഹുമതികള്‍ മാത്രമല്ല, സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരത്തിലെ കാമ്പയിന്‍ കാലത്തിന്റെ ആവശ്യമാണെന്നും പ്രശംസനീയമാണെന്നും പ്രമുഖ സാമൂഹിക നിരീക്ഷകനും സൈബര്‍ ആക്ടിവിസ്റ്റുമായ വി കെ ആദര്‍ശ് പറഞ്ഞു. സാധാരണഗതിയില്‍ ദേശീയമാധ്യമങ്ങള്‍ നടത്താറുള്ള ഹാഷ് ടാഗ് കാമ്പയിന്‍ കേരളത്തില്‍ ആദ്യമായി നടത്തുന്നത് കൈരളി ന്യൂസ് ഓണ്‍ലൈനാണ്. ഇത്തരത്തിലെ ശ്രമങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആദര്‍ശ് പറഞ്ഞു. താന്‍ കൈരളിയുടെ ഈ ദൗത്യത്തില്‍ സന്തോഷപൂര്‍വം പങ്കുചേരുകയാണെന്നു ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
കോഴിക്കോട്ടെ ദുരന്തത്തിൽ രണ്ട് ജീവൻ രക്ഷിക്കാൻ ശ്രമിച്ച നൗഷാദ് എന്ന നന്മ മനസ് നമ്മെ വിട്ട് പോയി.അദ്ദേഹം ധീരതയ്‌ക്കുള്ള…
Posted by VK Adarsh on Friday, November 27, 2015
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here