ചെന്നൈ വിമാനത്താവളം ഭാഗികമായി തുറന്നു; സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് ജയലളിത; കേരളത്തിലേക്ക് കെഎസ്ആര്‍ടിസിയുടെ പ്രത്യേക സര്‍വ്വീസുകള്‍

ചെന്നൈ: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി ചെന്നൈയില്‍ വീണ്ടും മഴ. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് മഴ വീണ്ടും തുടങ്ങിയത്. എന്നാല്‍, ആശങ്ക വേണ്ടെന്നും ഇടവിട്ടുള്ള മഴ മാത്രമേയുണ്ടാവുകയുള്ളൂവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നേരിയ മഴയാണെങ്കിലും പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനം തടസപ്പെടുന്നുണ്ട്. നാവിക, വ്യോമ സേനകളും തീരദേശ സേനയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 8000ത്തോളം പേരെ കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ദുരന്ത നിവാരണസേനയുടെ 20 സംഘങ്ങള്‍ കൂടി ഇന്ന് ചെന്നൈയിലെത്തും.

ചെന്നൈ വിമാനത്താവളവും ഇന്നു മുതല്‍ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങും. ആരക്കോണം എയര്‍ബേസില്‍നിന്ന് ഇന്ത്യന്‍ വ്യോമ സേനയും എയര്‍ ഇന്ത്യയും ചില സ്വകാര്യകമ്പനികളും സര്‍വീസുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ വന്‍തുകയാണ് ടിക്കറ്റിനായി സ്വകാര്യകമ്പനികളും എയര്‍ ഇന്ത്യയും ഈടാക്കുന്നത്. അതേസമയം, ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കും തൃശൂര്‍ക്കും ഒരു മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

അതേസമയം, ആശുപത്രിയില്‍ കിടന്നിരുന്ന ആളുകള്‍ ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മരണകാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും തമിഴ്‌നാട് ഹെല്‍ത്ത് സെക്രട്ടറി ജെ.രാധാകൃഷ്ണന്‍ അറിയിച്ചു. നന്ദംപാക്കത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ കിടന്ന 18 പേരാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. വൈദ്യുതി നിലച്ചതോടെ ഓക്‌സിജന്‍ സംവിധാനം തകരാറിലായതാണ് അപകട കാരണമെന്നാണ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here