ദേശീയ സ്‌കൂള്‍ കായിക മേള: അനിശ്ചിതത്വം നീങ്ങുന്നു; അഞ്ജുവിന്റെ ഇടപെടല്‍ ഫലം കണ്ടു; സച്ചിനും എംബി രാജേഷും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും

ദില്ലി: 19-ാമത് ദേശീയ സ്‌കൂള്‍ കായികമേളയിലെ അനിശ്ചിതത്വം നീങ്ങുന്നു. കേരളത്തിന് പുറത്തുള്ള വേദിയില്‍ അടുത്ത മാസം ദേശീയ സ്‌കൂള്‍ മീറ്റ് നടന്നേക്കും. സ്‌കൂള്‍ കായിക മേളയിലെ അനിശ്ചിതത്വം സച്ചിന്‍ നാളെ പാര്‍ലമെന്റില്‍ ഉന്നയിക്കും. അഞ്ജു ബോബി ജോര്‍ജ്ജ് വിഷയം കേന്ദ്ര കായിക മന്ത്രാലയത്തെ ധരിപ്പിച്ചു.

5000 കുട്ടികള്‍ക്ക് അവസരമേകുന്ന ദേശീയ സ്‌കൂള്‍ മീറ്റ് നടത്താന്‍ ആകില്ലെന്ന് കേരളം അറിയിച്ചതോടെ ത്രിശങ്കുവിലായ ദേശീയ സ്‌കൂള്‍ മീറ്റിന് പ്രതീക്ഷ നല്‍കുന്ന പ്രതികരണമാണ് കേന്ദ്ര കായിക മന്ത്രാലയം നടത്തിയത്.

ലിംഗവിവേചന പരാതിയും ഭാരിച്ച ചെലവും ചൂണ്ടി കാട്ടി മറ്റു സംസ്ഥാനങ്ങളും സ്‌കൂള്‍ കായികമേള നടത്തിപ്പ് കൈയ്യൊഴിഞ്ഞു. ഇക്കാര്യം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ അഞ്ജു ബോബി ജോര്‍ജ് കേന്ദ്ര കായിക മന്ത്രിയെയും, രാജ്യസഭാഗം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും ധരിപ്പിച്ചു.

രാജ്യസഭയില്‍ സച്ചിനും ലോകസഭയില്‍ എംകെ രാഘവന്‍ എംപിയും, എംബി രാജേഷും വിഷയം നാളെ ഉന്നയിക്കും. കേരളത്തിന് പുറത്തുള്ള വേദി തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ നാളെ തീരുമാനമാകുമെന്നും കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു.

മാര്‍ച്ചിലെ എസ്എസ്എല്‍സി പരീക്ഷയും ഏപ്രിലിലെ നിയമസഭാ തിരഞ്ഞെടുപ്പും ചൂണ്ടികാട്ടിയാണ് ജനുവരിയില്‍ നടത്തേണ്ട ദേശീയ ഗെയിംസ് സംഘടിപ്പിക്കാന്‍ കഴിയില്ലെന്ന് കേരളം കായിക മന്ത്രാലയത്തെ അറിയിച്ചത്.

മേളയുടെ ഭാരിച്ച ചിലവ് പരിഗണിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പൂനെ, നാസിക് എന്നിവടങ്ങളിലായി വെവ്വേറെ മീറ്റ് നടത്താനാണ് ആദ്യം തീരുമാനിച്ചത്. ഒളിമ്പ്യന്‍മാരായ പിടി ഉഷയുടേയും അഞ്ജു ബോബി ജോര്‍ജ്ജിന്റെയും ഉള്‍പ്പടെയുളള കായിക താരങ്ങളുടെ പരാതിനല്‍കി.

ഇതേത്തുടര്‍ന്ന് ലിംഗവിവേചനത്തോടെയുള്ള മീറ്റ് വേണ്ടെന്ന് കായിക മന്ത്രാലയം അറിയിച്ചു. ഇതോടെ മഹാരാഷ്ട്ര മീറ്റില്‍ നിന്ന് പിന്‍മാറി. വേദിയാകാമെന്ന് അറിയിച്ച കേരളം കൂടി പിന്‍മാറിയതോടെ മറ്റു സംസ്ഥാനങ്ങളും ഈ നിലപാട് തുടര്‍ന്നു.

ഇതോടെ അനിശ്ചിതത്വത്തിലായ ദേശീയ കായിക മേളയക്കാണ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്ജ്ജിന്റെ ഇടപെടലിലൂടെ പരിഹാരം ആകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here