മോഡി കേരളത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് പിണറായി; പ്രതിമ വിവാദം വെള്ളാപ്പള്ളിയും മുഖ്യമന്ത്രിയും തമ്മിലുള്ള നാടകം; പ്രതിമ അനാവരണം സംഘപരിവാര്‍ ചടങ്ങാക്കി മാറ്റി

തിരുവനന്തപുരം: ആര്‍.ശങ്കര്‍ പ്രതിമാ വിവാദം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള നാടകമാണെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. പ്രതിമ അനാവരണം സംഘപരിവാര്‍ ചടങ്ങാക്കി മാറ്റിയെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

‘ആര്‍.ശങ്കര്‍ എസ്എന്‍ഡിപി നേതാവ് മാത്രമല്ല, കോണ്‍ഗ്രസ് നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ശങ്കറിന്റെ പ്രതിമ അനാവരണ ചടങ്ങിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചത് വെള്ളാപ്പള്ളി നടേശനാണ്. താന്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഉമ്മന്‍ചാണ്ടി പറയുന്നുണ്ട്. എന്നാല്‍ തന്നെ വിലക്കിയതാണെന്നോ അതിലുള്ള പ്രതിഷേധമോ എന്തുകൊണ്ട് അറിയിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചു എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അക്കാര്യം മുഖ്യമന്ത്രിക്കല്ലേ അറിയുക. ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്നതിനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട് എന്ന് വ്യക്തമാക്കിയത് വെള്ളാപ്പള്ളി നടേശനാണ്. കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് ഉള്ളതെങ്കില്‍ അത് ലഭിക്കുക കേന്ദ്രസര്‍ക്കാരിനാണ്. കേന്ദ്രത്തില്‍നിന്ന് അത്തരമൊരു റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിക്കേണ്ടത് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണ്. അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ അത് തുറന്നുപറയേണ്ടതും ഇരുവരുമാണ്. എന്നാല്‍ ഇവിടെ വെള്ളാപ്പള്ളി നടേശനാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് പറയുന്നത്. അതെങ്ങനെയാണ് പൊരുത്തപ്പെടുക. ഇവിടെയാണ് വെള്ളാപ്പള്ളി ഉമ്മന്‍ചാണ്ടി കൂട്ടുകെട്ടില്‍ പിറന്ന നാടകമാണ് പ്രതിമാവിവാദം എന്ന് സംശയിക്കേണ്ടത്. ‘- പിണറായി പറയുന്നു.

‘ആര്‍.ശങ്കര്‍ ആര്‍എസ്എസ് നേതാവാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പറയുന്നത്. നേരത്തെ ആര്‍എസ്എസ് നേതാക്കള്‍ ഇങ്ങനെ പറഞ്ഞപ്പോള്‍പോലും കോണ്‍ഗ്രസിന് പ്രതിഷേധമുണ്ടായില്ല. സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ആര്‍എസ്എസ് റാഞ്ചി അവരുടെ സ്വന്തമാക്കി. ഗാന്ധി വധത്തെ നിരന്തരം ന്യായീകരിച്ച സംഘപരിവാര്‍ നെഹ്‌റുവിനെയാണ് ആദ്യം വധിക്കേണ്ടിയിരുന്നതെന്നും പറഞ്ഞു. കോണ്‍ഗ്രസിന് ഇതിലും ഒരു പ്രതിഷേധവുമുണ്ടായില്ല. മാത്രമല്ല, സംഘപരിവാര്‍ നേതാക്കള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കുകയുംചെയ്യുന്നു. കോണ്‍ഗ്രസ് എന്തിനാണ് ആര്‍എസ്എസിനെ ഭയക്കുന്നത്. വര്‍ഗീയതയ്‌ക്കെതിരായ നിലപാടില്‍ കോണ്‍ഗ്രസിന് എന്നും ചാഞ്ചാട്ടമാണ്. ഇന്ന് ആര്‍.ശങ്കറിനെ കാവി അണിയിക്കുന്നവര്‍ക്ക് നാളെ ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഒരു വിഷമവും ഇല്ലാതെ അങ്ങനെ ചെയ്യാന്‍ കഴിയുംകാരണം കേരളത്തില്‍ സംഘപരിവാറിന്റെ ഏറ്റവും അടുത്ത സഹായിയും സംരക്ഷകനും ഉമ്മന്‍ചാണ്ടി ആണ്. ആര്‍എസ്എസിനെതിരെ ഒരു വിഷയത്തിലും നിലപാടെടുക്കാത്ത മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. ‘- പിണറായി പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര കേരളത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പിണറായി വിജയന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എല്ലാ രംഗത്തും ജനവിരുദ്ധനയങ്ങളാണ് സ്വീകരിക്കുന്നത്. സര്‍ക്കാര്‍ ക്ഷേമപെന്‍ഷനുകള്‍ അട്ടിമറിക്കുകയാണെന്നും ക്ഷേമ പെന്‍ഷനുകള്‍ നല്‍കാതെ 1990 കോടി രൂപയോളം സര്‍ക്കാര്‍ കുടിശിക വരുത്തിയെന്നും പിണറായി പറഞ്ഞു.

സമ്പന്നന്‍മാര്‍ കൂടുതല്‍ സമ്പന്നന്‍മാരാകുന്നുവെന്നും വിലക്കയറ്റത്തില്‍ ജനജീവിതം ദുസ്സഹമാകുന്നുവെന്നും പിണറായി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസനിലവാരം പരിഹാസ്യമായി. പൊതുമേഖല വ്യവസായങ്ങള്‍ തകര്‍ക്കുകയും കടം വാങ്ങി സംസ്ഥാനത്തെ മുടിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News