ഇന്ത്യാവിഷന്‍ ചാനല്‍ എത്രയും പെട്ടെന്നു തിരിച്ചുവരുമെന്ന് ഡോ എം കെ മുനീര്‍; വ്യക്തിപരമായ നഷ്ടമാണെങ്കിലും ജീവിതത്തില്‍ പരാജയപ്പെടാനാവില്ല; താന്‍ എന്നും ബലിയാടായെന്നും മുനീര്‍ ജെ ബി ജംഗ്ഷനില്‍

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ മുഴുവന്‍ സമയ വാര്‍ത്താ ചാനല്‍ ഇന്ത്യാവിഷന്‍ എത്രയുംപെട്ടെന്നു തിരിച്ചുവരുമെന്നു ചാനല്‍ സ്ഥാപക ചെയര്‍മാന്‍ മന്ത്രി ഡോ. എം കെ മുനീര്‍. പീപ്പിള്‍ ടിവിയുടെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ മലയാളം കമ്യൂണിക്കഷന്‍സ് മാനേജിംഗ് ഡയറക്ടറും എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുനീര്‍. തനിക്കു വ്യക്തിപരമായി ഏറെ നഷ്ടമുണ്ടാക്കിയ സംരംഭമായിരുന്നു ഇന്ത്യാവിഷനെന്നും തിരിച്ചുകൊണ്ടുവരാനായില്ലെങ്കില്‍ തന്റെ ജീവിതം പരാജയമായിക്കുമെന്നും മുനീര്‍ പറഞ്ഞു.

ഇന്നു പ്രസരണ രംഗത്തില്ലാത്ത ചാനല്‍ തിരിച്ചുകൊണ്ടുവരേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. ഇന്ത്യാവിഷന്‍ എം കെ മുനീര്‍ എന്ന വ്യക്തിക്കു വലിയ നഷ്ടങ്ങളുണ്ടാക്കിയ പ്രസ്ഥാനമാണ്. പക്ഷേ, കേരളത്തിലെ മാധ്യമരംഗത്തിന് വലിയ സംഭാവന ചെയ്തിട്ടുണ്ട്. ഒരു വാര്‍ത്താ സംസ്‌കാരം ഉണ്ടാക്കാന്‍ ശ്രമിച്ചതില്‍ താന്‍ അഭിമാനിക്കുകയും ചെയ്യുന്നു. വ്യക്തിജീവിതത്തിലും രാഷ്ടീയത്തിലും വലിയൊരു നഷ്ടക്കച്ചവടമാണ് ഇന്ത്യാവിഷന്‍.

കേരളത്തിലെ എന്നെ എതിര്‍ക്കുന്ന ബഹുഭൂരിഭാഗം പേരും ഈ ചാനല്‍കൊണ്ടുവന്നതില്‍ അനുകൂലിക്കുന്നുണ്ട്. നമ്മള്‍ ഓരോ സമയത്തും എടുക്കുന്ന തീരുമാനങ്ങള്‍ നിര്‍ണായകമാണ്. അതിന്റെ യാത്രയില്‍ നഷ്ടമോ ലാഭമോ ഒക്കെയുണ്ടായാലും തീരുമാനത്തെ അതിന്റെ ഇടത്തെത്തിക്കണം. നാറാണത്തു ഭ്രാന്തനെപ്പോലെ മുകളില്‍ കൊണ്ടുപോയിട്ട് താഴേക്കെത്തിക്കാന്‍ പറ്റില്ല. ഇന്ത്യാവിഷന്‍ നിരവധി പേരുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. തൊഴിലാളികള്‍, ഓഹരിയെടുത്തിട്ടുള്ളവര്‍ എന്നിവര്‍ക്കു ഞാനൊരു വഞ്ചനാകാന്‍ പാടില്ല. എല്ലാ രീതിയിലും ചാനല്‍ തിരിച്ചുകൊണ്ടുവരികയും ജീവനക്കാരുടെയും പണം നിക്ഷേപിച്ചവരുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കുകയാണ് തന്റെ ലക്ഷ്യം.

ഒരു ജീവിതത്തില്‍ പരാജയവും വിജയവും ഉണ്ടാകാം. എം കെ മുനീറിനെ സംബന്ധിച്ച് ഏറ്റവും വലിയ ദൗത്യത്തില്‍ പരാജയമുണ്ടാകുന്നതു തന്റെ ജീവിതത്തിന്റെതന്നെ പരാജയമാണ്. അതുകൊണ്ട് ഇന്ത്യാവിഷനെ വിജയിപ്പിച്ച് ആര്‍ക്കെങ്കിലും കൈമാറുന്നതില്‍ തനിക്കു ബുദ്ധിമുട്ടില്ല. തനിക്ക് അഞ്ചു ലക്ഷം രൂപയുടെ ഓഹരി മാത്രമേ ഉള്ളൂ. ഹോള്‍ഡിംഗ് കമ്പനിക്കു മുപ്പതു ശതമാനത്തോളം ഓഹരിയുണ്ട്. ആരെങ്കിലും കമ്പനി വാങ്ങാന്‍ വരുന്നതില്‍ സന്തോഷമേയുള്ളൂ. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കു വരെ തന്നെ സംശയമായി. തടസമില്ലാത്ത വാര്‍ത്താ ചാനല്‍ എന്ന സങ്കല്‍പം പറഞ്ഞപ്പോള്‍ തുടക്കത്തില്‍ പലരും നിരുത്സാഹപ്പെടുത്തിയതാണ്. എം കെ മുനീര്‍ മാത്രമായി തുടങ്ങിയതല്ല ഇന്ത്യാവിഷന്‍. രാഷ്ട്രീയത്തില്‍ നില്‍ക്കുന്നയാളായതിനാലും ജനശ്രദ്ധയുള്ളയാളായതിനാലും ഇന്ത്യാവിഷന്‍ പ്രശ്‌നത്തില്‍ എം കെ മുനീര്‍ മാത്രം എപ്പോഴും ബലിയാടാവുകയാണ്.

ഇന്ത്യാ വിഷന്‍ തുടങ്ങുമ്പോള്‍ രാഷ്ട്രീയം നോക്കിയിട്ടില്ല. എല്ലാ രാഷ്ട്രീയക്കാരും പിന്താങ്ങിയിട്ടുണ്ട്. താന്‍ ഇന്ത്യാവിഷന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടതില്‍ രാഷ്ട്രീയമില്ല. ഇന്ത്യാവിഷനില്‍ ഡോ. മുനീറിന്റെ ഭാഗത്തു ഒരു മാനേജ്‌മെന്റ് വിദഗ്ധന്റെ അഭാവമുണ്ടായിരുന്നു. ജേണലിസ്റ്റുകള്‍ക്കു വേണ്ടിയുള്ള ചാനലായിരുന്നു ഇന്ത്യാവിഷന്‍. ആ സാഹചര്യത്തില്‍ ഒരുപാട് ഒത്തുതീര്‍പ്പുകള്‍ വേണ്ടിവരും. സദുദ്ദേശമാണ് ഇന്ത്യാവിഷന്റെ കാര്യത്തില്‍ ആദ്യവും ഇപ്പോഴുമുള്ളത്. തനിക്ക് ഇന്ത്യാവിഷന്‍ സാമ്പത്തികമായി യാതൊരു ലാഭവുമുണ്ടായിട്ടില്ല. ഇന്ത്യാവിഷനില്‍ താന്‍ തന്റേതായ ഒരു താല്‍പര്യവും കൊണ്ടുവന്നിട്ടില്ല. സങ്കുചിതമായ ഒന്നും ചെയ്തിട്ടില്ല. ഇനിയും സാമ്പത്തിക ലാഭമുണ്ടാകുമെന്ന വിശ്വാസമില്ലെന്നും മുനീര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News