ബംഗാളിനെ ചുവപ്പിച്ച് മഹാറാലിയോടെ സിപിഐഎം സംഘടനാ പ്ലീനത്തിന് തുടക്കം; അണിനിരന്നത് ദശലക്ഷം പേര്‍; രാജ്യത്തെ രക്ഷിക്കാന്‍ മോദി അധികാരമൊഴിയണമെന്ന് യെച്ചൂരി

കൊല്‍ക്കത്ത: സിപിഐഎമ്മിന്റെ മൂന്നാമത് ദേശീയ സംഘടനാ പ്ലീനത്തിന് കൊല്‍ക്കത്തയില്‍ ഉജ്ജ്വല തുടക്കം. ബംഗാളിനെ ചുവപ്പിച്ച മഹാറാലിയോടെയാണ് സംഘടനാ പ്ലീനത്തിന് തുടക്കമായത്. ചരിത്ര പ്രസിദ്ധമായ ബ്രിഗേഡ് പരേഡ് മൈതാനത്താണ് വംഗനാടിന്റെ വിപ്ലവ പാരമ്പര്യം വിളിച്ചോതി 10 ലക്ഷം പേര്‍ അണിനിരന്ന മഹാറാലി നടന്നത്. റാലിയില്‍ അണിനിരക്കാന്‍ രാവിലെയോടെ തന്നെ അണികള്‍ ആവേശത്തോടെ ഒഴുകിയെത്തി.

പശ്ചിമബംഗാളിലെ ഇരുപത് ജില്ലകളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് റാലിയില്‍ അണിചേര്‍ന്നത്. പ്ലീനനഗരിയായ കൊല്‍ക്കത്ത സമീപകാലത്ത് കണ്ടിട്ടുള്ളതില്‍ വച്ച ഏറ്റവും വലിയ റാലിക്കാണ് ബ്രിഗേഡ് പരേഡ് മൈതാനെ സാക്ഷ്യം വഹിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് ബഹുജനറാലി ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സിപിഐഎം പ്രവര്‍ത്തകര്‍ രാവിലെയോടെ തന്നെ വന്നെത്തി.

പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാള്‍ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ബിമന്‍ ബസു ബ്രിഗേഡ് പരേഡ് മൈതാനത്ത് പതാക ഉയര്‍ത്തി. ഇതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. തുടര്‍ന്ന് സമ്മേളന പ്രതിനിധികളും പ്രവര്‍ത്തകരും രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

റാലി എത്തിയ ശേഷം ഒരുമണിയോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മഹാറാലി ുദ്ഘാടനം ചെയ്തു. പൊതു സമ്മേളനത്തില്‍ സിപിഐഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യ അധ്യക്ഷത വഹിച്ചു. പിബി അംഗങ്ങളായ ബൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍, കോടിയേരി ബാലകൃഷ്ണന്‍, ബിമന്‍ ബസു, സൂര്യകാന്ത് മിശ്ര, മുഹമ്മദ് സലീം തുടങ്ങിയവര്‍ പൊതുസമ്മേളനത്തില്‍ സംസാരിച്ചു. വൈകുന്നേരം ആറു മണിക്ക് പ്രമോദ് ദാസ് ഗുപ്ത ഭവനില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും.

വിവിധ സംസ്ഥാനങ്ങളില്‍നിന്ന് 443 പ്രതിനിധികളാണ് പ്ലീനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്ന് 88 പ്രതിനിധികളുണ്ട്. അഞ്ചുദിവസമായി ചേരുന്ന പ്‌ളീനത്തില്‍ സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച മാത്രമാണ് ഏക അജന്‍ഡ.

പ്ലീനത്തിന്റെ ആദ്യദിനം സംഘടനാ റിപ്പോര്‍ട്ടും പ്രമേയവും അവതതരിപ്പിക്കും. തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച നടക്കും. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന സിപിഐഎം സംഘടനാ പ്ലീനം, പശ്ചിമബംഗാളില്‍ പാര്‍ട്ടിയുടെ ശക്തമായ തിരിച്ചു വരവിന് വഴിയൊരുക്കുന്ന സമ്മേളനമായി മാറുമെന്നാണ് സംസ്ഥാന നേതാക്കളും പ്രവര്‍ത്തകരും പ്രതീക്ഷിക്കുന്നത്. ജനാധിപത്യ ധ്വംസനം നടത്തുന്ന മമതാ ബാനര്‍ജി സര്‍ക്കാരിനെതിരായ ബഹുജന മുന്നേറ്റം കൂടിയായ് സിപിഐഎം പ്ലീനം റാലി മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News