തെരഞ്ഞെടുപ്പില്‍ ജയിച്ച സ്ഥാനാര്‍ത്ഥിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ എതിര്‍ പാര്‍ട്ടിക്കാര്‍ കൂട്ടബലാല്‍സംഗം ചെയ്തു; ഇരയായ കൗമാരക്കാരി ആത്മഹത്യ ചെയ്തു

വാരണാസി: പഞ്ചായത്ത് തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്കു പ്രതികാരമായി ജയിച്ച വനിതാ സ്ഥാനാര്‍ത്ഥിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ക്രൂരമായി ബലാല്‍സംഗം ചെയ്തു. വാരണാസിയിലെ മിര്‍സാപൂരിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ബ്ലോക്ക് ഡവലപ്‌മെന്റ് കൗണ്‍സിലിലേക്ക് ജയിച്ച വനിതാ സ്ഥാനാര്‍ത്ഥിയുടെ 16 വയസ്സുള്ള മകളെയാണ് എതിര്‍ പാര്‍ട്ടിയില്‍ പെട്ട രണ്ടുപേര്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി കൂട്ടബലാല്‍സംഗം ചെയ്തത്. പരാതി കൊടുത്തിട്ടും പ്രതികളെ അറസ്റ്റു ചെയ്യാന്‍ പൊലീസ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനു ശേഷമാണ് പൊലീസ് രണ്ടുപേരെയും അറസ്റ്റു ചെയ്യാന്‍ തയ്യാറായത്.

11-ാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ഉറങ്ങിക്കിടക്കുമ്പോള്‍ രണ്ടുപേര്‍ ചേര്‍ന്ന് വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയ പെണ്‍കുട്ടിയെ അവിടെവച്ച് ക്രൂരമായി മാനഭംഗത്തിനിരയാക്കി. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി അമ്മയോട് പീഡന വിവരം പറഞ്ഞു. എതിര്‍ ഗ്രൂപ്പില്‍ പെട്ടവരാണ് തന്ന മാനഭംഗപ്പെടുത്തിയതെന്നും ആളുകളുടെ പേരും പെണ്‍കുട്ടി അമ്മയോട് വെളിപ്പെടുത്തി. വ്യാഴാഴ്ച തന്നെ പഞ്ചായത്ത് അംഗം പെണ്‍കുട്ടിയെയും കൊണ്ട് പൊലീസ് സ്റ്റേഷനിലെത്തി. എന്നാല്‍, പരാതി സ്വീകരിക്കുന്നതിനു പകരം വാക്കാലുള്ള ഉറപ്പു മാത്രമാണ് പൊലീസ് നല്‍കിയതെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. ഇതില്‍ മനംനൊന്ത പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു.

ഇതിനു ശേഷമാണ് പൊലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയതും കുറ്റാരോപിതരെ അറസ്റ്റു ചെയ്തതും. പപ്പു ബഹേലിയ, ബിന്ദു ബഹേലിയ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ നിയമത്തിലെയും സുപ്രധാന വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍ തയ്യാറാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ തോറ്റതിന് പ്രതികാരമായാണ് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തതെന്ന് മിര്‍സാപൂര്‍ എസ്പി പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയ സംഭവം അന്വേഷിച്ചു വരുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും എസ്പി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News