കൊല്‍ക്കത്ത: രാജ്യത്തിന്റെ ഏത് ഭാഗത്ത് സിപിഐഎം സമ്മേളനം നടന്നാലും അവിടെ പാലക്കാട് കൊടുവായൂര്‍ സ്വദേശി ഗണേശന്റെ സാനിധ്യമുണ്ടാകും. പാര്‍ട്ടി പ്ലീനം നടക്കുന്ന കൊല്‍ക്കത്തയിലും അറുപതുകാരനായ ഗണേശന്‍ പതിവു തെറ്റിക്കാതെ എത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുതല്‍ സമ്മേളന പ്രതിനിധികളെല്ലാം ഗണേശനോട് കുശലാന്വേഷണം പറയാന്‍ സമയം കണ്ടെത്തി.
പാര്‍ട്ടി പ്ലീനം നടക്കൂന്ന കൊല്‍ക്കത്തയിലെ പ്രമോദ്ദാസ് ഗുപ്ത ഭവനുപുറത്ത് സകലരോടും കുശലം പറഞ്ഞ് ഒരു മലയാളി. ആദ്യമായി സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് ഒഴികെ ഇതൊരു പുത്തന്‍ കാഴ്ചയല്ല. രാജ്യത്തിന്റെ ഏത് ഭാഗത്തായാലും സിപിഐഎം സമ്മേളനത്തിന് ചെങ്കൊടി ഉയര്‍ന്നാല്‍ സമ്മേളന വേദിക്ക് പുറത്ത് ഗണേശനുണ്ടാകും.
1978ല്‍ കണ്ണൂരില്‍ ചേര്‍ന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ പാലക്കാട് നിന്നുള്ള സഖാക്കള്‍ക്കൊപ്പം പങ്കെടുത്തത് ആദ്യ അനുഭവം. പിന്നീടിങ്ങോട്ട് 37 വര്‍ഷത്തിനിടെ സംസ്ഥാന സമ്മേളനം, പാര്‍ട്ടി കോണ്‍ഗ്രസ്സ് തുടങ്ങി പാര്‍ട്ടിയുടെ പ്രധാന പരിപാടികളിലെല്ലാം ഗണേശന്‍ നിത്യ സാനിധ്യമാണ്.
ഏത് സംസ്ഥാനത്ത് ചെന്നാലും പാര്‍ട്ടി ഓഫിസീല്‍ താമസിക്കാന്‍ സഖാക്കള്‍ സൗകര്യമെരുക്കും. യാത്രയ്ക്കും ഭക്ഷണത്തിനുമുള്ള ചിലവുകളും സഖാക്കള്‍ നല്‍കും. ട്രെയിന്‍ വൈകിയതിനാല്‍ കൊല്‍ക്കയിലെത്താനും ഒരു ദിവസം വൈകി. അതുകൊണ്ടുതന്നെ പ്ലീനം മഹാറാലിയില്‍ പങ്കെടുക്കാനാകാത്തതിന്റെ നിരാശയുണ്ട്.
ത്രിപുര മുതല്‍ ദില്ലി വരെ ചെങ്കൊടിയുമേന്തി സൈക്കള്‍ യാത്രയാണ് പ്ലീനം കഴിഞ്ഞാലുള്ള അടുത്ത പരിപാടിയെന്ന് സഖാവ് ഗണേശന്‍ നയം വ്യക്തമാക്കുന്നു. അടിയുറച്ച കോണ്‍ഗ്രസ് കുടൂംബത്തില്‍ ജനിച്ച ഗണേശന്‍ വിദ്യാര്‍തിഥി ജീവിതകാലത്ത് കെഎസ്‌യുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.
ആഴത്തിലുള്ള വായനയും യാത്രകളും കമ്മ്യൂണിസത്തിലേക്കും മാര്‍ക്‌സിസത്തിലേക്കും അടുപ്പിച്ചു. ദേശീയ തലത്തില്‍ സിപിഐഎം പ്രധാന ശക്തിയായി ഉയര്‍ന്നു വരുമെന്ന് കണക്കുകള്‍ നിരത്തി ഗണേശന്‍ നിരീക്ഷിക്കുന്നു. പ്രീഡിഗ്രി വിദ്യാഭ്യാസമുള്ള പാര്‍ട്ടി സ്‌നേഹിക്ക് ഇംഗ്ലീഷ് ഹിന്ദി ഭാഷകള്‍ നന്നായി വഴങ്ങും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here