ഇന്ത്യയിലെ ഇന്റര്‍നെറ്റിന്റെ ഭാവി തീരുമാനിക്കേണ്ടത് ജനമോ, ഫേസ്ബുക്കോ? ഇന്റര്‍നെറ്റ്.ഓര്‍ഗിനെതിരെ മറുപടി നല്‍കാനുള്ള തീയതി ട്രായ് നീട്ടി

സോഷ്യല്‍മീഡിയ ഭീമന്‍ ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ്.ഓര്‍ഗിനെതിരായി ട്രായ്ക്ക് മറുപടി നല്‍കാനുള്ള തീയതി നീട്ടി. ജനുവരി ഏഴു വരെ അഭിപ്രായങ്ങള്‍ വാങ്ങാനും 14 വരെ എതിരഭിപ്രായങ്ങള്‍ വാങ്ങാനുമാണു പുതിയ തീരുമാനം. ടെലികോം വ്യവസായികളുടെ അഭ്യര്‍ഥന മാനിച്ചാണിതെന്നും ഇനി സമയം ദീര്‍ഘിപ്പിക്കില്ലെന്നും ട്രായി വ്യക്തമാക്കി.

ഇന്റര്‍നെറ്റ് സമത്വത്തിന് അനുകൂലമാണ് നിങ്ങളുടെ അഭിപ്രായമെങ്കില്‍ savetheinternet.in എന്ന വെബ്‌സൈറ്റില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് സൈറ്റിലെ Respond to TRAI now എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. വിശദമായ ഒരു മെയില്‍ പ്രത്യക്ഷപ്പെടും. മെയില്‍ കോപ്പി ചെയ്യുക. അതിനുശേഷം Done ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് തുറന്ന് വരുന്ന മെയില്‍ വിന്‍ഡോയില്‍ ഇത് കോപ്പി ചെയ്യുക. ശേഷം സെന്‍ഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട അന്തിമതീരുമാനം ജനുവരി ആദ്യവാരത്തോടെയുണ്ടാകുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഞ്ചരലക്ഷത്തോളം മെയിലുകള്‍ ലഭിച്ചെന്നും എല്ലാവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ചായിരിക്കും തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

ട്രായിക്ക് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ നല്‍കിയ പരാതിയെ മറികടക്കാന്‍ ‘സേവ് ഫ്രീ ബേസിക്ക്‌സ്’ ക്യാമ്പയിനുമായും ഫേസ്ബുക്ക് രംഗത്തെത്തിയിരുന്നു. ഇന്റര്‍നെറ്റ് സമത്വത്തിന് വേണ്ടിയെന്ന തെറ്റിദ്ധാരണയില്‍ പലരും ഫേസ്ബുക്കിന്റെ ഈ കെണിയില്‍ വീണിരുന്നു. സൗജന്യ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്ന ഫ്രീ ബേസിക്ക്‌സ് ഇന്ത്യയില്‍ അപകടത്തിലാണെന്നും ഉപയോക്താക്കളുടെ പിന്തുണയില്ലെങ്കില്‍ ടെലകോം അതോറിറ്റി ഇത് നിരോധിച്ചേക്കുമെന്നുമുള്ള സന്ദേശമായിരുന്നു ഫേസ്ബുക്ക് അതില്‍ നല്‍കിയിരുന്നത്.

ഇന്റര്‍നെറ്റ് എന്നാല്‍ ഫേസ്ബുക്ക് ആണ് എന്നനിലയില്‍ ചുരുക്കാനുള്ള വന്‍നീക്കത്തിന്റെ ഭാഗമായാണ് ക്യാമ്പയിന്‍ നടക്കുന്നത്. റിലയന്‍സാണ് ഇന്ത്യയിലെ ഫ്രീ ബേസിക്‌സ് നല്‍കുന്ന സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍. ഇന്റര്‍നെറ്റ്.ഓര്‍ഗിനെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ പ്രചാരണമാണ് മാസങ്ങളായി നടക്കുന്നത്. ഓണ്‍ലൈനില്‍ തങ്ങള്‍ എന്ത് കാണണമെന്നും പോസ്റ്റ് ചെയ്യണമെന്നും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് അവകാശമില്ലെന്നാണ് സോഷ്യല്‍മീഡിയയുടെ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News