പഞ്ചാബ്-രാജസ്ഥാന്‍ അതിര്‍ത്തി കാക്കാന്‍ ഇനി മലയാളി നേതൃത്വം; തന്ത്രപ്രധാന അതിര്‍ത്തിയുടെ രക്ഷാച്ചുമതലയില്‍ ലഫ്. ജനറല്‍ ശരത് ചന്ദ് കമാന്‍ഡ് മേധാവി

ദില്ലി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ തന്ത്രപ്രധാനമായ പഞ്ചാബ്-രാജസ്ഥാന്‍ മേഖല കാക്കാന്‍ ഇനി മലയാളി നേതൃത്വം. പഞ്ചാബ്-രാജസ്ഥാന്‍ പ്രദേശത്തെ അതിര്‍ത്തിയുടെ സൈനിക ചുമതലയുള്ള തെക്കുപടിഞ്ഞാറന്‍ കരസേനാ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫായി കൊട്ടാരക്കര സ്വദേശി ശരത് ചന്ദ് നിയമിക്കപ്പെട്ടു. കഴക്കൂട്ടം സസൈനിക സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയുമാണ് ശരത് ചന്ദ്.

ഫെബ്രുവരി ഒന്നിന് കമാന്‍ഡ് ആസ്ഥാനമായ ജയ്പൂരില്‍ ശരത് ചന്ദ് ചുമതലയേല്‍ക്കും. ആദ്യമായാണ് കമാന്‍ഡ് മേധാവിയായി ഒരു മലയാളി നിയമിക്കപ്പെടുന്നത്. കരസേനയുടെ ആറ് ഓപ്പറേഷന്‍ കമാന്‍ഡുകളില്‍ ഏറ്റവും പുതിയതാണ് തെക്കുപടിഞ്ഞാറന്‍ കമാന്‍ഡ്. കൊട്ടാരക്കര കുറുമ്പല്ലൂര്‍ ശാരദാമന്ദിരത്തില്‍ പരേതനായ എന്‍ പ്രഭാകരന്‍ നായരുടെയും ജി ശാരദാമ്മയുടെയും മകനാണ് ശരത് ചന്ദ്. സൈനിക സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം നാഷണല്‍ ഡിഫെന്‍സ് അക്കാദമിയിലും ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലും സൈനിക വിദ്യാഭ്യാസം നേടിയ ശേഷമാണ് ശരത് ചന്ദ് 1979-ല്‍ പതിനൊന്നാം ഗഡ്വാള്‍ റൈഫിള്‍സ് കമ്മീഷന്‍ഡ് ഓഫീസറായത്.

ഇന്ത്യ-പാക് നിയന്ത്രണ രേഖയില്‍ കാര്‍ഗിലിലും ശ്രീലങ്കയിലെ എല്‍ടിടിഇക്കാരുമായുള്ള പോരാട്ടത്തിലും കമ്പനി കമാന്‍ഡറായിരുന്നു ശരത് ചന്ദ്. അസമില്‍ വിമതരുടെ നുഴഞ്ഞുകയറ്റം ചെറുത്ത ഓപ്പറേഷന്‍ നീറോയിലും അരുണാചല്‍-ചൈനീസ് അതിര്‍ത്തിയില്‍ ബ്രിഗേഡ് കമാന്‍ഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മേജര്‍ ജനറല്‍ റാങ്കില്‍ കശ്മീരില്‍ ഒരു ഡിവിഷന്റെ തലവനായും പ്രവര്‍ത്തിച്ചു. ലഫ്. ജനറല്‍ റാങ്കില്‍ അസം – അരുണാചലില്‍ ചൈനീസ് അതിര്‍ത്തിയില്‍ തന്ത്രപ്രധാനമായ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സൊമാലിയിലെ യുഎന്‍ ദൗത്യത്തില്‍ സ്റ്റാഫ് ഓഫീസറായിരുന്നു.

2006-ല്‍ വിശിഷ്ട സേവാ മെഡലും 2014-ല്‍ അതിവിശിഷ്ട സേവാ മെഡലും നല്‍കി ശരത് ചന്ദിനെ രാജ്യം ആദരിച്ചിട്ടുണ്ട്. പുനലൂര്‍ അമ്പിയില്‍ ബിന്ദുവാണ് ഭാര്യ. മൂത്തമകന്‍ അഭിലാഷ് ചന്ദ് സൈന്യത്തില്‍ എന്‍ജീയറിംഗ് കോറില്‍ മേജറാണ്. രണ്ടാമത്തെ മകന്‍ അഭിജിത് ചന്ദ് നാവികസേനയില്‍ ലഫ്റ്റനന്റാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News