ബര്‍ദന് അന്ത്യാഞ്ജലി; അജോയ് ഭവനില്‍ ഇന്ന് പൊതുദര്‍ശനം; സംസ്‌കാരം നാളെ ദില്ലിയില്‍

ദില്ലി: അന്തരിച്ച സിപിഐ നേതാവ് എബി ബര്‍ദന്റെ മൃതദേഹം ഇന്ന് ദില്ലിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ 11 മണി മുതല്‍ പാര്‍ട്ടി ആസ്ഥാനമായ അജോയ് ഭവനിലാണ് പൊതുദര്‍ശനത്തിന് വയ്ക്കുന്നത്. നാളെ നിഗംബോധ് ഘട്ടിലെ വൈദ്യുതി ശ്മശാനത്തിലാണ് സംസ്‌കാരം.

കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് ബര്‍ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരീരത്തിന്റെ ഒരുവശം പൂര്‍ണമായി തളര്‍ന്നു പോവുകയായിരുന്നു. അസുഖം ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എന്നാല്‍ വൈകുന്നേരത്തോടെ ആരോഗ്യനില കൂടുതല്‍ മോശമായി. മരുന്നുകളോട് ബര്‍ദന്റെ ശരീരം വൈകിട്ടുമുതല്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് രാത്രി എട്ടേകാലോടെ മരണം സംഭവിക്കുകയായിരുന്നു.

1924 സെപ്റ്റംബര്‍ 24ന് ബംഗ്ലാദേശിന്റെ ഭാഗമായ സില്ലറ്റ് ജില്ലയിലാണ് ജനനം. 940ല്‍ എബി ബര്‍ദ്ദന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. മഹാരാഷ്ട്രയിലെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. 1957ലെ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്ര നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചു. 1967ലും 1980ലും നാഗ്പൂരില്‍ നിന്ന ലോക്‌സഭയിലേക്ക് മത്സരിച്ചു. എന്നാല്‍ ജയിക്കാനായില്ല. 1990കളില്‍ ദില്ലി രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി. 1996ല്‍ സിപിഐ യുടെ ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ദ്രജിത് ഗുപ്തയ്ക്ക് ശേഷമാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. എഐടിയുസിയുടെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ആയി പ്രവര്‍ത്തിച്ചു.

ബര്‍ദ്ദന്റെ ഭാര്യ നേരത്തെ മരണപ്പെട്ടു. ഒരു മകനും മകളുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here