സാര്‍, ‘നിശബ്ദതയുടെ പേരാണ് മരണം’; സോഷ്യല്‍മീഡിയ ഇടപെടലിന് നിയന്ത്രണം നിര്‍ദ്ദേശിച്ച ഡിജിപിക്കെതിരെ പൊലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റ്

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ സോഷ്യല്‍മീഡിയ ഇടപെടലിന് നിയന്ത്രണം നിര്‍ദ്ദേശിക്കുന്ന ഡിജിപി ടിപി സെന്‍കുമാറിന്റെ സര്‍ക്കുലറിനെതിരേ പൊലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റ്. രാജേഷ് കുമാറെന്ന ഉദ്യോഗസ്ഥനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഡി.ജി.പിയെ രൂക്ഷമായി വിമര്‍ശിക്കുന്നത്. ‘നിശബ്ദതയുടെ പേരാണ് മരണം’ എന്ന തലക്കെട്ടിലാണ് പോസ്റ്റ് ആരംഭിക്കുന്നത്.

എഴുതിയിരിക്കുന്ന കാര്യങ്ങളൊന്നും വ്യക്തിപരമായ അഭിപ്രായമല്ലെന്നും രാഷ്ട്രീയ അവബോധമുള്ള ഒരു പൗരന്റെ ചിന്തകള്‍ ഉണ്ടാക്കുന്ന അപകടം മാത്രമാണെന്നും, മേലില്‍ ഞാന്‍ ചിന്തിക്കില്ലെന്നും, സര്‍ക്കുലര്‍ പ്രകാരം ബോധ ശൂന്യനായ് ജീവിച്ചു കൊള്ളാമെന്ന് പറഞ്ഞ് കൊണ്ടാണ് രാജേഷ് കുമാര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കത്തിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം

‘നിശ്ശബ്ദയുടെ പേരാണ് മരണം ‘

State Police chief Kerala-ക്ക് (DGP)
ഒരു പോലീസുകാരൻ നവ മാധ്യമത്തിലൂടെ
എഴുതുന്ന വിശേഷ സാഹചര്യം ഉണ്ടാക്കുന്നത് അദ്ദേഹത്തിന്റെ തന്നെ ഒരു നിർദേശമാണ്.

sir, താങ്കൾ ഇറക്കിയ പുതിയ സർക്കുലർ പ്രകാരം പോലീസുദ്യോഗസ്ഥർ ജനാധിപത്യ വ്യവസ്ഥയുടെ അനിഷേധ്യമായ പ്രവർത്തനങ്ങളിൽ നിന്ന് നിരോധിക്കപ്പെട്ടിരിക്കുന്നു.

അഭിപ്രായ സ്വാതന്ത്ര്യവും മതനിരപേക്ഷതയും,വികല വ്യാഖ്യാനങ്ങളാലും വിലക്കുകളാലും നിർമ്മാർജ്ജനം ചെയ്യപ്പെടുന്ന സമൂഹം എന്താകുമെന്നറിയാൻ നമ്മൾ പാക്കിസ്ഥാനിലേക്കൊന്ന് നോക്കിയാൽ മതി .ഒരു പ്രവിശ്യാ ഗവർണ്ണർ മതനിന്ദാ നിയമത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ വധിക്കപ്പെട്ടു. കൊലപാതകിയെ കോടതിയിൽ ഹാജരാക്കുമ്പോൾ ആയിരത്തോളം അഭിഭാഷകർ സൗജന്യമായ് അയാളുടെ കേസ് വാദിക്കാൻ തയ്യാറായി!
ജനാധിപത്യ രാഷ്ട്രീയ ബോധ്യങ്ങൾ
ഇല്ലാതായാൽ രാജ്യംഎന്തായിത്തീരുമെന്നതിന്റെ ചെറിയോരുദാഹരണം മാത്രം .

ഞാനും താങ്കളുമെല്ലാം ഈ ബഹുകക്ഷി ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിന്റെ എല്ലാ സാധ്യതകളും ചൂഷണം ചെയ്തവരാണ് . അതേ നമ്മൾ …..അധികാരത്തിന്റെ ഏതെങ്കിലും സ്വരൂപത്തിലെത്തുമ്പോൾ രാഷ്ട്രീയത്തെയും രാഷ്ട്രീയക്കാരെയും ചീത്തവൽക്കരിക്കുകയും, രാഷ്ട്രീയ ചിന്തകൾ പോലും പാപമെന്ന് പ്രഖ്യാപിക്കുന്നവരുമാകുന്നു.

കലാഭവൻ മണിക്കെതിരെ പോലീസ് നടപടിയെടുത്തപ്പോൾ താങ്കൾ മാധ്യമ സമക്ഷം ആരോപണമുന്നയിച്ചു …പോലീസ് ജാതീയമായ പരിഗണനകൾ വെച്ച് പുലർത്തുന്നു , എന്ന് .
താങ്കൾ ജോലി രാജി വെച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് ശേഷമല്ല ആ പ്രസ്താവന നടത്തിയത് .
എന്നാൽ ജേക്കബ് തോമസ് സാർ അദ്ദേഹത്തിന്റെ ഭാഗം മാധ്യമങ്ങളോട് വിശദീകരിച്ചപ്പോൾ താങ്കൾ പറഞ്ഞു .
‘ രാജി വെച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിക്കട്ടെ ‘ …..

താങ്കളുടെ പോലീസ് പരിഷ്കരണ ശ്രമങ്ങളെ ( പ്രത്യാശകളെ ) പിന്തുണച്ചിരുന്ന ഞാൻ ആദ്യമായ് താങ്കളെ കാണുന്നത് ആറൻമുള ക്ഷേത്രത്തിൽ താങ്കൾ അഷ്ടമിരോഹിണി വള്ളസദ്യ ഉദ്ഘാടനത്തിന് എത്തിയപ്പോളാണ് !
പത്തനംതിട്ട ജില്ലയിലെ എല്ലാ സബ് ഡിവിഷനിൽ നിന്നും പോലീസുകാർ … വാഹനങ്ങൾ .
ക്ഷേത്ര മുറ്റത്തും റോഡിലുടനീളവും പോലീസ് !
വ്യക്തിയുടെ സ്വകാര്യവും ആത്മീയവുമായ കാര്യമാണ് ആരാധനാലയ സന്ദർശനം.
താങ്കൾ മതത്തെ ഔദ്യോഗിക ജീവിതത്തിലേക്ക് ബന്ധിപ്പിച്ചത് മതനിരപേക്ഷതയിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും മാത്രം നിലനിൽക്കുന്ന ജനാധിപത്യ സംവിധാനത്തിൽ ഏൽപ്പിച്ചത് ആഴമേറിയ മുറിപ്പാടുകളാണ് . മതപരമായ സ്വകാര്യ സന്ദർശനത്തിന് ഒരു ജില്ലയിലെ പോലീസ് സംവിധാനത്തിനെ ദുരുപയോഗം ചെയ്തു.
താങ്കൾ കടന്നു വന്ന ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലെയും പോലീസിന് അവരുടെ ചുമതലകൾ എല്ലാം മാറ്റി വെച്ച് അകമ്പടി സേവിക്കേണ്ടി വന്നു.

ആയിരക്കണക്കിന് തെളിയിക്കപ്പെടാത്ത കേസ്സുകൾ , കാണാതാവുന്ന കുട്ടികൾ , കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ ….ഇവയുടെ മധ്യത്തിൽ നിന്നാണ് പോലീസ്, ഒരുദ്യോഗസ്ഥന്റെ സ്വകാര്യ താൽപര്യത്തിനായ് പിൻവലിക്കപ്പെടുന്നത്…. നീതി നിർവ്വഹണത്തെ റദ്ദ് ചെയ്ത് കൊണ്ട്.
താങ്കൾ അന്നേ ദിവസം അവധിയിലായിരുന്നോ ? ആണെങ്കിൽ ഔദ്യോഗിക വാഹനവും സംവിധാനങ്ങളും ഉപയോഗിച്ചത് എന്ത് കൊണ്ട് ?

ദില്ലി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജ്രിവാളിനേക്കാൾ സുരക്ഷാ ഭീതി താങ്കൾക്ക്
ഉണ്ടാവുന്നതെങ്ങനെ ? ഒരു ക്രിമിനലിന് വാറന്റ് നടപ്പാക്കാൻ പോകുന്ന സാദാ പോലീസുകാരൻ നേരിടുന്ന സുരക്ഷാ ഭീഷണിയുടെ പത്തിലൊന്ന് ഭീഷണി നാം നേരിടുന്നുണ്ടോ ?ശാസ്ത്രീയ ചിന്തകളും ജീവിതവീക്ഷണവും ജനങ്ങളിൽ കരുപ്പിടിപ്പിക്കാൻ ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ള താങ്കളെപ്പോലെയുള്ളവർ ,
പൊതു ജന സേവന ഉപാധികളെ ദുരുപയോഗം ചെയ്യുന്നത് മൂലമുണ്ടാകുന്ന തെറ്റായ കീഴ്‌വഴക്കങ്ങളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ?താങ്കൾ മത-സാമുദായിക സ്ഥാപനങ്ങളെ ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്ത് ശരി വെക്കുകയും (AuthoriSe) രാഷ്ട്രീയത്തെ തെറ്റാക്കുകയും ചെയ്തു (Unauthorise)…. സർക്കുലർ ഉപയോഗിച്ച് .

ആഴ്ചകൾക്ക് മുൻപ് പണ്ഡിതനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ജ്യോതിഷികളുടെ ചടങ്ങിൽ സംബന്ധിച്ച് പ്രഖ്യാപിച്ചു.’ പോലീസ് കേസുകൾ തെളിയിക്കാൻ ജ്യോത്സ്യരെ ഉപയോഗിച്ചിട്ടുണ്ട് ‘ .
അതെ … പോലീസ് വകുപ്പിനെ നമുക്ക് പിരിച്ച് വിടാം! ,
ജ്യോത്സ്യൻമാർ ക്രൈം ഇൻവെസ്റ്റിഗേഷൻ നടത്തട്ടെ,
ഹനുമാൻ സേന സമരങ്ങളെ നേരിടട്ടെ,
DGP വള്ളസദ്യ ഉദ്ഘാടനം ചെയ്യട്ടെ,
എന്ത്‌ മതനിരപേക്ഷത ! എന്ത് ജനാധിപത്യം ! എന്ത് രാഷ്ട്രീയം!

10 മാസം പ്രായമുള്ള കുഞ്ഞിനെ പാരച്യൂട്ടിൽ കയറ്റുന്നിടത്ത് മുതൽ ബ്യൂട്ടി പാർലർ ഉദ്ഘാടനത്തിന് വരെ ഇന്ന് പോലീസുദ്യോഗസ്ഥർ പൊതു ചിലവിൽ കൊഴുപ്പേകുന്നു.
ഈ പോലീസ് ‘ബീഫ് പോലീസ് ‘ (Moral Police )ആകാൻ ദൂരമില്ല .വിരമിച്ച പോലീസുദ്യോഗസ്ഥന് പ്രസാദം എത്തിക്കാൻ TA സഹിതം പോലീസിനെ ഉപയോഗിക്കുന്ന ഏർപ്പാട് ഇപ്പോൾ തന്നെയുണ്ട്.

സർ, സർക്കുലറിലെ ഭൂരിഭാഗം വിഷയങ്ങളും നിലവിലുള്ള നിയമങ്ങൾ പ്രകാരം തന്നെ കുറ്റകരമാണ് . പക്ഷേ അതോടൊപ്പം ഉൾപ്പെടുത്തിയ 2 ഭാഗങ്ങൾ ( മത-സാമുദായിക etc 7, 8 ) ,ബർമ്മയിലെ പട്ടാള ഭരണകൂടവും ഉത്തര കൊറിയയിലെ ഏകാധിപത്യ ഭരണകൂടവും മാത്രം നടപ്പാക്കുന്ന തരത്തിലുള്ളതാണ്.
താങ്കളുടെ സർക്കുലറിനും വളരെ മുൻപ് പ്രൈമറി സ്കൂളുകളിലും അതിന് ശേഷം ഔദ്യോഗിക ജീവിതമാരംഭിക്കുന്നതിന്റെ ഭാഗമായുള്ള പ്രതിജ്ഞയിലും, നമ്മൾ
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനായുള്ള പ്രവർത്തനങ്ങളിലേർപ്പെടുമെന്ന് ഏറ്റ് ചൊല്ലിയവരാണ്.മത രാഷ്ട്രവാദികളായ ഭരണഘടനാവിരുദ്ധ ശക്തികളെ ചെറുക്കാനായ്
ഓരോ പൗരനും നിറവേറ്റേണ്ട (പ്രതിജ്ഞാ പ്രകാരമുള്ള ) ചുമതലകളിൽ നിന്നും പുതിയ സർക്കുലർ നമ്മെ തടയുന്നു.

സർ, വെടിയുണ്ടകൾക്കും ഡ്രോണുകൾക്കും ,അഫ്ഗാനിലും ഇറാക്കിലും ദശകങ്ങൾ കൊണ്ട് സ്ഥാപിക്കാൻ കഴിയാത്ത സമാധാനം … ഒരേയൊരു പ്രവർത്തനത്തിലൂടെ മാത്രമേ കൈവരൂ ….
‘ രാഷ്ട്രീയാവബോധമുള്ള ജനങ്ങൾ ഏർപ്പെടുന്ന നിരന്തര രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ‘ .

‘ നിശ്ശബ്ദത മരണമാണ് ,,,
ജനാധിപത്യ രാജ്യത്തിൽ അടിച്ചേൽപ്പിക്കപ്പെടുന്ന രാഷ്ടീയ നിശ്ശബ്ദത കൊലപാതകമാണ് ….
ജനാധിപത്യത്തിന്റെയും പൗരന്റെയും ‘

( Disclaimer: എഴുതിയിരിക്കുന്ന കാര്യങ്ങളൊന്നും എന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും , രാഷ്ട്രീയ അവബോധമുള്ള ഒരു പൗരന്റെ ചിന്തകൾ ഉണ്ടാക്കുന്ന അപകടം മാത്രമാണെന്നും, മേലിൽ ഞാൻ ചിന്തിക്കില്ലെന്നും ,സർക്കുലർ പ്രകാരം ബോധ ശൂന്യനായ് ജീവിച്ചു കൊള്ളാമെന്നും …..)

തദ്ദേശഭരണ തെരഞ്ഞെടുപ്പ് സമയത്ത് താമരക്കുളം പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ എസ്എന്‍ഡിപി-ബിജെപി സ്ഥാനാര്‍ഥിയായി നിന്ന സ്വന്തം മാതാവിനെതിരെ ഇടതുപക്ഷത്തിന് വോട്ട് ചെയ്ത് അക്കാര്യം ഫേസ്ബുക്കിലൂടെ പരസ്യമായി പ്രഖ്യാപിച്ചയാളാണ് രാജേഷ്. ഒരു വോട്ടിനായിരുന്നു അന്ന് രാജേഷ് കുമാറിന്റെ മാതാവ് തെരഞ്ഞെടുപ്പില്‍ തോറ്റത്. അമ്മ തോല്‍ക്കാന്‍ കാരണം തന്റെ വോട്ടാണെന്ന് പറഞ്ഞ് എഴുതിയ പോസ്റ്റ് വന്‍ചര്‍ച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News