മാലിന്യ പ്രശ്‌ന പരിഹാരത്തിന് വേണ്ടത് ജനകീയ ഇടപെടല്‍; മാലിന്യപ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ നേരിടേണ്ടി വരുന്നത് വലിയ വിപത്തിനെയെന്നും കേരള പഠന കോണ്‍ഗ്രസ് രേഖ

തിരുവനന്തപുരം: സംസ്ഥാനത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടത് ജനകീയ ഇടപെടല്‍ ആണെന്ന് കേരള പഠന കോണ്‍ഗ്രസ് രേഖ. മാലിന്യ പരിപാലനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയപ്രസ്ഥാനത്തിന് രൂപം നല്‍കണമെന്നും പഠനകോണ്‍ഗ്രസ് രേഖ ചൂണ്ടിക്കാട്ടുന്നു. നഗരവും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം അതിവേഗം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ അഭിമുഖീകരിക്കുന്ന ഏറ്റവും രൂക്ഷമായ പ്രശ്‌നങ്ങളില്‍ ഒന്നാണ് പരിസര മലിനീകരണം. സംസ്ഥാനത്തെ ജലാശയങ്ങളും മണ്ണും പ്രാണവായുവും വലിയതോതില്‍ മലിനമാവുന്നു.

ശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജനത്തിന്റെ അഭാവം കൊതുക്, എലി, തെരുവുനായ്ക്കള്‍ എന്നിവ പെരുകുന്നതിനും പകര്‍ച്ചവ്യാധികള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. ബഹൂഭൂരിപക്ഷം ജനങ്ങളും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറുകള്‍ വരെ വിസര്‍ജ്യ മാലിന്യം കലരുന്ന സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. വ്യാവസായിക നഗരങ്ങളില്‍ മാത്രമല്ല മറ്റു നഗരങ്ങളിലും അന്തരീക്ഷവായുവും മലിനീകരണത്തിനു വിധേയമാകുന്നുവെന്നും പഠന കോണ്‍ഗ്രസ് രേഖ പറയുന്നു.

മുന്‍പ് നഗരങ്ങളുടെ മാത്രം പ്രശ്‌നമായിരുന്ന പരിസരമലിനീകരണം ഇന്ന് ചെറുകിടഇടത്തരം നഗരങ്ങളുടെയും പഞ്ചായത്തുകളുടെയും അടിയന്തരശ്രദ്ധ പതിയേണ്ട വിഷയങ്ങളിലൊന്നായി മാറിയിട്ടുണ്ട്. മാലിന്യപരിപാലനം ഒരു ജനകീയപ്രസ്ഥാനമായി ഏറ്റെടുത്തില്ലെങ്കില്‍ കേരളം വലിയ വിപത്തിനെ നേരിടേണ്ടിവരുമെന്ന് രേഖ മുന്നറിയിപ്പ് നല്‍കുന്നു.

കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ മാലിന്യപരിപാലനം ഓരോ പൗരനും ഏറ്റെടുക്കേണ്ട കടമയായി തീര്‍ന്നു. നഗരവല്‍ക്കരണത്തിന്റെ ആക്കം കൂടിയതാണ് കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയില്‍ മാലിന്യപ്രശ്‌നം ഇത്രയും രൂക്ഷമാക്കി മാറ്റിയത്. സംസ്ഥാനത്തിന്റെ ഭൂവിസ്തൃതിയില്‍ 16 ശതമാനം മാത്രം വരുന്ന നഗരപ്രദേശങ്ങളില്‍ 50 ശതമാനം ജനങ്ങള്‍ അധിവസിക്കുന്നതും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ 80 ശതമാനം നടക്കുന്നതും കാരണം മാലിന്യത്തിന്റെ അളവ് വര്‍ധിച്ചിട്ടുണ്ട്. ജീവതശൈലിയില്‍ വന്ന മാറ്റവും പായ്ക്കറ്റ് ഭക്ഷണ സംസ്‌കാരവും മറ്റു കാരണങ്ങളാണ്.

ഓരോകേരളീയനും പ്രതിദിനം ശരാശരി 250 ഗ്രാം മാലിന്യം ഉല്‍പ്പാദിക്കുന്നു. കോര്‍പ്പറേഷന്‍ പ്രദേശത്ത് ഇത് 465 ഗ്രാമും പഞ്ചായത്തുകളില്‍ 191 ഗ്രാമും ആണ്. 2006ലെ കണക്കുകള്‍പ്രകാരം കോര്‍പ്പറേഷനുകളില്‍ 1683 ടണ്ണും മുനിസിപ്പാലിറ്റികളില്‍ 785 ടണ്ണും പഞ്ചായത്തുകളില്‍ 4565 ടണ്‍ മാലിന്യവും ഉല്‍പ്പാദിപ്പിക്കുന്നു. പ്രതിവര്‍ഷം 1.4 ശതമാനം വര്‍ധന ഇതില്‍ വരുന്നതായി കണക്കാക്കുന്നു. കേരളത്തിലെ പ്രതിദിന മാലിന്യ ഉല്‍പ്പാദനം ഏതാണ്ട് 8000 ടണ്ണാണ്.

ഇതുവരെയുള്ള അനുഭവങ്ങളുടെ വെളിച്ചത്തില്‍ കേരളത്തില്‍ മാലിന്യപരിപാലനത്തിനായി ജനങ്ങളുടെ നേതൃത്വത്തില്‍ ഒരു കര്‍മ്മപരിപാടിക്ക് രൂപം നല്‍കണമെന്ന് രേഖ പറയുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ ഒരു പ്രസ്ഥാനത്തിന് രൂപംനല്‍കണം. ഖര – ജല മാലിന്യ നിര്‍മാര്‍ജനവും വായു മലിനീകരണ നിയന്ത്രണവും മലിനീകരണത്തിനെതിരായ ജനജാഗ്രതാബോധവും വളര്‍ത്തിയെടുക്കണം. ഇതിന് ഗ്രാമസഭകള്‍, വാര്‍ഡുസഭകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വായനശാലകള്‍ എന്നിവയുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും കേരള പഠന കോണ്‍ഗ്രസ് രേഖ വ്യക്തമാക്കുന്നു.

ജനുവരി 9, 10 തീയതികളില്‍ തിരുവനന്തപുരത്താണ് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. 48 സമാന്തര സെഷനുകളും 4 സിമ്പോസിയങ്ങളും പഠന കോണ്‍ഗ്രസിന്റെ ഭാഗമാണ്. വിവിധ വിഷയങ്ങളില്‍ 500ലേറെ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 2000 പ്രതിനിധികള്‍ പങ്കെടുക്കുന്ന നാലാമത് അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് എകെജി പഠന ഗവേഷണ കേന്ദ്രമാണ് സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News