കൊടിക്കുന്നില്‍ സുരേഷ് മര്‍ദ്ദിച്ച പാസ്റ്ററുടെ മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു; നിഖില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ആക്രമണത്തിനിരയായ പാസ്റ്ററുടെ മകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. മ്യൂസിയം കനകനഗര്‍ സ്വദേശിയായ അശോകന്റെ മകന്‍ നിഖില്‍ ദേവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊടിക്കുന്നിലിന്റെ ബന്ധു, അശോകന്റെ മകള്‍ നിജിലയെ കഴിഞ്ഞദിവസം മര്‍ദിച്ചിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കം പരിഹരിക്കാനായി ഇരുകൂട്ടരെയും ഞായറാഴ്ച വൈകിട്ട് അഞ്ചിന് മ്യൂസിയം സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സ്ഥലത്തെത്തിയ കൊടിക്കുന്നില്‍ സുരേഷ് ഒരു സംഘമാളുകളുമായി എത്തി അശോകനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. അശോകനെയും ഭാര്യ ഗീതയെയും മര്‍ദ്ദിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. വീട്ടിലെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചകീറിയതായും പരാതിയിലുണ്ട്. സംഘര്‍ഷത്തില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ മുഖത്തും പരുക്കേറ്റിരുന്നു. എംപിയെ മര്‍ദ്ദിച്ചെന്ന കേസില്‍ അശോകനെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. കൊടിക്കുന്നില്‍ സുരേഷിന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടെന്നും അശോകന്റെ കുടുംബം ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here