ബാര്‍ കോഴ കേസില്‍ ഹൈക്കോടതി ചോദിച്ചത് നേരത്തെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെന്ന് പിണറായി; യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കും നിയമത്തിനും മുന്‍പില്‍ തലകുനിച്ചു നില്‍ക്കുന്നു

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ഹൈക്കോടതി ചോദിച്ചത് നേരത്തെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. കെ.ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാതെ അഴിമതി മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുന്നിലും നിയമത്തിനു മുന്നിലും തലകുനിച്ചു നില്‍ക്കുകയാണെന്നും പിണറായി പറഞ്ഞു.

‘ലളിതകുമാരി കേസിലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരം മന്ത്രി ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്യാത്തതെന്തുകൊണ്ടാണ് എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉന്നയിച്ച ചോദ്യം പ്രതിപക്ഷം ആവര്‍ത്തിച്ച് ഉന്നയിച്ചതാണ്. ബാര്‍കോഴ കേസില്‍ കെ.ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷിക്കാതെ അഴിമതി മറച്ചു വെക്കാന്‍ നിര്‍ലജ്ജം ശ്രമിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കുമുന്നിലും നിയമത്തിനു മുന്നിലും തലകുനിച്ചു നില്‍ക്കുന്നു.

നിയമപരമായ അന്വേഷണം നടത്താതെയും നടത്തിയ അന്വേഷണം പ്രഹസനമാക്കിയും കോഴ വാങ്ങിയവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ഇടപാടിലെ വമ്പന്‍ സ്രാവുകളുടെ മുഖം പുറത്തു വരാതിരിക്കാനാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടാനും സ്വന്തം കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനുമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിരന്തരം തയാറാകുന്നത്. അഴിമതി നിസ്സംശയം വ്യക്തമായിട്ടും ബാര്‍കോഴ കേസില്‍ ബാബുവിന്റെ മന്ത്രിസ്ഥാനം നഷ്ടമാകാതിരിക്കാന്‍ മുഖ്യമന്ത്രി കാണിക്കുന്ന വ്യഗ്രത സ്വന്തം രക്ഷയ്ക്ക് വേണ്ടിയാണ്. ‘ പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like