ലോകായുക്തയ്‌ക്കെതിരെ വിഎസ്; ലോകായുക്ത അഴിമതിക്ക് ഓശാന പാടുന്നു; പ്രവര്‍ത്തനം പരിശോധിക്കണം; ഭരണതലത്തിലുള്ളവര്‍ പ്രതികളായ കേസുകളില്‍ കാലതാമസമെന്നും വിഎസ്

തിരുവനന്തപുരം: ലോകായുക്ത അഴിമതിയ്ക്ക് ഓശാന പാടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.  സര്‍ക്കാര്‍ സംവിധാനം കുറ്റമറ്റതും, അഴിമതിരഹിതവുമായി പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതിനുവേണ്ടിയാണ് ലോകായുക്ത രൂപീകരിച്ചത്. ജുഡീഷ്യല്‍ സ്വഭാവമുള്ള സ്ഥാപനമാണ് ലോകായുക്ത. എന്നാല്‍ സംസ്ഥാനത്തെ ലോകായുക്തയുടെ പ്രവര്‍ത്തനം പരിശോധിക്കപ്പെടണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഭരണതലത്തിലുള്ളവര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍ ലോകായുക്ത വരുത്തുന്ന കാലതാമസം പ്രകടമാണ്. മന്ത്രിമാര്‍ പ്രതികളായ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച് എട്ടു മാസത്തിലധികമായിട്ടും പ്രതികള്‍ക്ക് നോട്ടീസു പോലും അയക്കാന്‍ ലോകായുക്ത വിസമ്മതിക്കുകയാണെന്നും വിഎസ് ആക്ഷേപം ഉന്നയിച്ചു.

ഭരണ തലത്തിലുള്ളവര്‍ പ്രതികളായ കേസുകള്‍ നീട്ടിക്കൊണ്ടുപോകുതിനും ലോകായുക്ത ശ്രമിക്കുതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന് അനഭിമതരായവര്‍ക്കെതിരെ ഫയല്‍ ചെയ്യുന്ന കേസുകളില്‍ കാണുന്ന അമിത വ്യഗ്രത ലോകായുക്ത സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ് എന്നും വിഎസ് പറഞ്ഞു.

ഉന്നതമായ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുതിനുവേണ്ടി നിയോഗിക്കപ്പെട്ടതാണ് ലോകായുക്ത. ജുഡീഷ്യല്‍ സ്ഥാപനങ്ങളുടെ ഇത്തരത്തിലെ പ്രവര്‍ത്തനം ജനങ്ങളില്‍ ജുഡീഷ്യറിയോടുളള വിശ്വാസം ഇല്ലാതാക്കും. ഇക്കാര്യം ഉത്തരവാദിത്വപ്പെട്ടവര്‍ പരിശോധിച്ച് തിരുത്തല്‍ നടപടി സ്വീകരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News