പത്മ പുരസ്‌കാര ശുപാര്‍ശ പട്ടിക തയ്യാറാക്കിയത് സുപ്രീംകോടതി വിധി മറികടന്ന്; സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ താല്‍പര്യത്തിലെന്ന് ആരോപണം

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പത്മ പുരസ്‌കാര പട്ടിക വിവാദത്തില്‍. സുപ്രീംകോടതി വിധിയും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കാറ്റില്‍ പറത്തി പത്മ പുരസ്‌കാരത്തിനായുള്ളവരെ ശുപാര്‍ശ ചെയ്തത് മന്ത്രിസഭ ഉപസമിതി നേരിട്ട്. അഞ്ചു പേരുടെ പട്ടിക ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ച മന്ത്രിസഭ ശുപാര്‍ശ ചെയ്തത് 12 പേരെ. രാഷ്ട്രീയ താല്‍പര്യം മുന്നില്‍ കണ്ടാണ് പട്ടിക ചിട്ടപ്പെടുത്തിയതെന്ന ആരോപണം ശക്തമാകുന്നു. ഇത് തെളിയിക്കുന്ന വിവരവകാശ രേഖ പീപ്പിള്‍ ടി വി ക്ക് ലഭിച്ചു.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസോ അദ്ദേഹം നോമിനേറ്റ് ചെയ്യുന്ന വ്യക്തിയോ ഇവരടങ്ങുന്ന സെര്‍ച്ച് കമ്മിറ്റിയാണ് സംസ്ഥാനത്ത് നിന്നുള്ള പത്മ പുരസ്‌കാര പട്ടിക കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്യേണ്ടത്. കേരള സര്‍ക്കാര്‍ ഇങ്ങനെയൊരു സെര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയിട്ടില്ലെന്ന് മാത്രമല്ല, മന്ത്രിസഭ ഉപസമിതി നേരിട്ടാണ് പത്മ പുരസ്‌കാരത്തിനായുള്ള പട്ടിക കേന്ദ്ര സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ മുഴുവന്‍ കാറ്റില്‍ പറത്തി, രാഷ്ട്രീയ താല്‍പര്യം പരിഗണിച്ചുകൊണ്ടുള്ള മന്ത്രി സഭ ഉപസമിതിയുടെ പട്ടിക നിര്‍ണയമാണ് വിവാദമായിരിക്കുന്നത്.

പത്മ പുരസ്‌കാരത്തിനായി അഞ്ചു പേരുടെ പട്ടിക ശുപാര്‍ശ ചെയ്താല്‍ മതിയെന്ന മന്ത്രിസഭ തീരുമാനം തന്നെ ലംഘിച്ച് മന്ത്രി സഭ ഉപസമിതി 12 പേരുടെ പട്ടികയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കെസി ജോസഫ്, അടൂര്‍ പ്രകാശ്, എംകെ മുനീര്‍, എപി അനില്‍കുമാര്‍ എന്നിവരാണ് ഈ ഉപസമിതിയിലുള്ളത്. പത്മ പുരസ്‌കാരത്തിനായി ആരും ബയോഡേറ്റയുമായി സമീപിക്കേണ്ടതില്ലെന്ന് പത്രക്കുറിപ്പ് ഇറക്കണമെന്ന് മന്ത്രി സഭയില്‍ പറഞ്ഞ കെസി ജോസഫ് തന്നെ ഒരാളെ പത്മ പുരസ്‌കാര ശുപാര്‍ശ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും നല്‍കിയിരിക്കുന്നു.

12 പേരെ ശുപാര്‍ശ ചെയ്തതില്‍ പത്മഭൂഷണിനായി പി ഗോപിനാഥന്‍ നായരെയും, ഡോ.വിപി ഗംഗാധരന്‍, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പി.ജയചന്ദ്രന്‍ ,അക്കിത്തം അടക്കം 11 പേരെ പത്മശ്രീ പട്ടികയിലേക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്. പത്മ പുരസ്‌കാരത്തിനായുള്ള പട്ടിക പരിഗണിക്കേണ്ടത് സെര്‍ച്ച് കമ്മിറ്റികളാകണമെന്ന് 1995 ലെ ബാലാജി രാഘവന്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിയമങ്ങളും വിധികളും കാറ്റില്‍ പറത്തിയുള്ള കേരള സര്‍ക്കാരിന്റെ പത്മ പട്ടിക കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here