ഇസ്ലാമാബാദ്/ദില്ലി: പത്താന്‍കോട്ട് ഭീകരരാക്രമണം അന്വേഷിക്കാന്‍ ഐഎസ്‌ഐ ഉള്‍പ്പെട്ട സംയുക്ത അന്വേഷണ സംഘത്തിന് പാക്കിസ്ഥാന്‍ രൂപം നല്‍കി. ഐഎസ്‌ഐ, പാക് സൈന്യം, ഐബി എന്നിവര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണ സംഘം. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ പാക്കിസ്ഥാന്‍ കസ്റ്റഡിയില്‍ എടുത്തു.
പാക് സംരക്ഷണയിലുള്ള ജെയ്‌ഷെ മുഹമ്മദ് ഭീകരരെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറാതെ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. പത്താന്‍കോട്ട് ആക്രമണത്തില്‍ ഭീകരരര്‍ക്ക് സഹായം നല്‍കിയെന്ന് സംശയിക്കുന്ന എസ്പി സല്‍ബീന്ദര്‍ സിങ്ങിനെ ദില്ലിയിലെ എന്‍ഐഎ ആസ്ഥാനത്ത് വീണ്ടും ചോദ്യം ചെയ്തു.
പത്താന്‍കോട് ഭീകരാക്രമണത്തിലെ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്ക് പാക്ക് ചാരസംഘടനയായ ഐഎസ്എ തന്നെ സഹായം നല്‍കിയതിന്റെ തെളിവുകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിരുന്നു. ഭീകരര്‍ക്ക് പാക് സൈനിക തലങ്ങളില്‍ നിന്ന് ലഭിച്ച സഹായവും ഇന്ത്യ ചൂണ്ടികാട്ടി. ഈ തെളിവുകള്‍ അന്വേഷിക്കാനാണ് ഐഎസ്‌ഐ തന്നെയുള്‍പ്പെട്ട സംയുക്ത അന്വേഷണ സംഘത്തിന് പാക്കിസ്ഥാന്‍ ചുമതല നല്‍കിയത്.
പാക്ക് സംരക്ഷണയിലുള്ള ജെയഷെ മുഹമ്മദ് ഭീകരര്‍ക്ക് എതിരെയുള്ള തെളിവുകള്‍ അന്വേഷിക്കാന്‍ ഐഎസ്‌ഐ തന്നെ ഏല്‍പിച്ചതോടെ ഇന്ത്യ – പാക് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയും അനിശ്ചത്വത്തിലായി. ഇതിന് പിന്നാലെ ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനമായ ബഹാവല്‍പൂരില്‍ നിന്നും സിയാല്‍ കോട്ടില്‍ നിന്നുമായി നാലു പേരെ പാകിസ്ഥാന്‍ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ആരൊക്കെയാണ് കസ്റ്റഡിയില്‍ ഉള്ളതെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിയില്ല.
തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊടുംകുറ്റവാളികളായ മൗലാന മസൂദ് അസ്സര്‍, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സൂത്രധാരന്‍ കൂടിയായിരുന്ന അബ്ദുള്‍ റൗഫ് അസ്സര്‍ എന്നിവരടക്കം നാല് ജെയഷെ മുഹമ്മദ് ഭീകരരെയും പാക്കിസ്ഥാന്‍ അറസ്റ്റ് ചെയത് ഇന്ത്യയില്‍ നിയനടപടികള്‍ നേരിടാന്‍ കൈമാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
ഇത് പൂര്‍ത്തികരിക്കാതെ ഈ മാസം 15ന് നടക്കേണ്ടിയിരുന്ന വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച നടക്കില്ലെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസ്സീസും വ്യക്തമാക്കി. അതേസമയം ഐഎസ്‌ഐ ബന്ധം സംശയിക്കുന്ന ഗുരുദാസ്പൂര്‍ എസ്പി സല്‍ബീന്ദര്‍ സിങ്ങിനെ എന്‍ഐഎ ദില്ലിയില്‍ ചോദ്യം ചെയ്തു. കോടതി നിലപാട് കൂടി പരിശോധിച്ച് എസ്പിയെ നുണ പരിശോധനയക്ക് വിധേയനാക്കുമെന്നും എന്‍ഐഎ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here