രണ്ടു പേരെ വെടിവച്ചു കൊന്നിട്ട് രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെടുത്തേണ്ടത് രാജ്യത്തിന്റെ കടമ; ഇറ്റാലിയന്‍ നാവികനെ തിരികെ കൊണ്ടുവരുന്നതില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കടല്‍ക്കൊലക്കേസിലെ പ്രതിയായ നാവികനെ ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന ഇറ്റലി സര്‍ക്കാരിന്റെ നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍. വിഷയത്തില്‍ കര്‍ശനമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തയ്യാറാകണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

രണ്ടു പേരെ വെടിവച്ചു കൊന്നിട്ട് രക്ഷപ്പെടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് പരാജയപ്പെടുത്തേണ്ടത് രാജ്യത്തിന്റെ കടമയാണ്. ഇവരെ തിരിച്ചു കൊണ്ടു വരേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും കേന്ദ്രം തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേയ്ക്ക് കൂടി നീട്ടാന്‍ ആവശ്യപ്പെടുമെന്നും കയര്‍ ഫെഡിന് സര്‍ക്കാര്‍ സഹായമായി 10 കോടി രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നാവികനായ മാസിമിലാനോ ലാത്തോറെയെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ഇറ്റാലിയന്‍ സെനറ്റാണ് അറിയിച്ചത്. 2014 സെപ്റ്റംബറിലാണ് ലത്തോരെയെ ഇറ്റലിയിലേക്ക് പോകുന്നതിന് സുപ്രീംകോടതി അനുവദിച്ചത്. മസ്തിഷ്‌കാഘാതം ഉണ്ടായതിനെ തുടര്‍ന്ന് നാലു മാസത്തേക്കാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. പിന്നീട് പലപ്രാവശ്യമായി ഈ കാലാവധി നീട്ടിനല്‍കുകയായിരുന്നു.

ലാത്തോറെയ്ക്ക് അടുത്ത ഏപ്രില്‍ വരെ ഇറ്റലിയില്‍ തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കുകയും ചെയ്തു. നാവികന്റെ ജാമ്യാപേക്ഷയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ക്കാത്തതിനെ തുടര്‍നാണിത്. ഇതനുസരിച്ച് ഏപ്രില്‍ 30 വരെ ലാത്തോറെയ്ക്ക് ഇറ്റലിയില്‍ തുരാം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here