മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്; ബാര്‍കോഴ കേസിലെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും

തിരുവനന്തപുരം: കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിലെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും. മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി സുകേശനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ കണ്ടെത്തിയ തെളിവുകളില്‍ പൊരുത്തക്കേടുണ്ടെന്നും പുതിയ തെളിവുകള്‍ ലഭിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടനാണ് കേസ് കേള്‍ക്കുക.

തുടരന്വേഷണം നടത്താന്‍ വേണ്ട പുതിയ തെളിവുകളൊന്നും കേസില്‍ മാണിക്കെതിരെ ലഭ്യമായിട്ടില്ലെന്ന് സുകേശന്‍ കോടതിയില്‍ സമര്‍പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവുകള്‍ ഒന്നും കണ്ടെത്താനായിട്ടില്ല. ഇതുസംബന്ധിച്ച് സമര്‍പിക്കപ്പെട്ട തെളിവുകളായ ഫോണ്‍ രേഖകളില്‍ പൊരുത്തക്കേടുകളുണ്ട്. സാക്ഷിയായ അമ്പിളിയുടെയും പണം നല്‍കിയെന്ന് പറയുന്ന ബാറുടമയുടെയും മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ മാണിയെ കുറ്റക്കാരനാക്കിക്കൊണ്ടുള്ള തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാണിക്ക് പണം നല്‍കി എന്നു പറയുമ്പോള്‍ ബാറുടമ ബിനോയ് പൊന്‍കുന്നത്തായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ നിന്നു പാലായിലേക്ക് ഏതാണ്ട് ഒരു മണിക്കൂര്‍ യാത്രയുണ്ട്. എന്നാല്‍, പണം കൈമാറി എന്നു പറയുന്ന സമയവും ബാറുടമയുടെ മൊബൈല്‍ ഫോണ്‍ ടവറിലെ സമയവും തമ്മില്‍ പൊരുത്തക്കേടുണ്ട്. മാത്രമല്ല, അഞ്ചു മിനിറ്റാണ് അമ്പിളിയും രാജ്കുമാര്‍ ഉണ്ണിയും മൊബൈല്‍ പരിധിയിലുണ്ടായിരുന്നത്. ഈ സമയത്തിനുള്ളില്‍ പണം എടുത്തുകൊണ്ടു വന്നു കൊടുത്തു എന്നു പറയുന്ന മൊഴിയിലും വൈരുദ്ധ്യവും പൊരുത്തക്കേടും ഉണ്ട്. മാത്രമല്ല, കോഴ ആവശ്യപ്പെട്ടതിന് തെളിവായി ബിജു രമേശ് നല്‍കിയ ഫോണ്‍ ശബ്ദരേഖ എഡിറ്റ് ചെയ്തതാണ്. ബാറുടമകള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News