സരിതയെ കാണാന്‍ ജയിലില്‍ ആയുധങ്ങളുമായി ആളുകളെത്തി; സോളാര്‍ കമ്മീഷനില്‍ മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന സമയത്ത് ജയിലില്‍ സരിതയെ സന്ദര്‍ശിക്കാനായി തോക്കടക്കമുള്ള ആയുധങ്ങളുമായി ഒരുസംഘം ആളുകള്‍ എത്തിയിരുന്നതായി വെളിപ്പെടുത്തല്‍. മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റേതാണ്  ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സരിതയെ കാണണം എന്നാവശ്യപ്പെട്ട സംഘം പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞിട്ടാണ് എത്തിയതെന്നും അറിയിച്ചു. ആയുധങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. എന്നാല്‍, അപ്പോഴേക്കും സംഘം രക്ഷപ്പെട്ടതായും അലക്‌സാണ്ടര്‍ ജേക്കബ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. 2013 ജൂലൈയിലാണ് സംഭവം നടന്നതെന്നും അദ്ദേഹം മൊഴി നല്‍കി.

സരിതയെ അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ച ദിവസം കാണുന്നതിനായി രാഷ്ട്രീയക്കാരടക്കം 150 പേരുടെ അപേക്ഷയാണ് ലഭിച്ചതെന്നും സോളാര്‍ കമ്മീഷന് മുന്നില്‍ സാക്ഷിവിസ്താരത്തിനിടെ അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. ജയിലിലെത്തിച്ചപ്പോള്‍ ലണ്ടനില്‍ നിന്നടക്കം ജയിലിലേക്ക് ഫോണ്‍ കോളുകള്‍ വന്നു. പത്തനംതിട്ട ജയിലില്‍ വച്ച് ചില രേഖകള്‍ പിടിച്ചെടുത്തതാണ് സരിത എസ് നായരുടെ ജയില്‍ മാറ്റത്തിന് കാരണമായത്. അന്നത്തെ എഡിജിപി, ടി പി സെന്‍കുമാറിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സരിതയെ പത്തനംതിട്ട ജയിലില്‍ നിന്നും അട്ടക്കുളങ്ങരയിലേക്ക് മാറ്റിയത് എന്ന് ജേക്കബ് മൊഴി നല്‍കി.

സരിതയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തത് 42 പുറങ്ങളില്‍ ആയി എഴുതിയ കത്തായിരുന്നു. ആത്മകഥയാണെന്നാണ് സരിത ഇതിനെ കുറിച്ച് പറഞ്ഞത്. ഫെനി ബാലകൃഷ്ണന്‍ ജയിലില്‍ വച്ച് സരിതയുടെ കുറിപ്പുകള്‍ കൈപ്പറ്റിയിരുന്നു. ഫെനി ബാലകൃഷ്ണന്‍ ഈ കത്ത് കോടതിയില്‍ ഹാജരാക്കാത്തത് അത്ഭുതപ്പെടുത്തി എന്നും മൊഴിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News