ദില്ലി: പത്താന്‍കോട്ട് വ്യോമസേനകേന്ദ്രത്തില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് അതിര്‍ത്തി വഴി സഹായം നല്‍കിയത് ബിഎസ്എഫിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍. സുരക്ഷാ ചുമതല ഉണ്ടായിരുന്ന രണ്ട് ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി ബിഎസ്എഫ് സസ്‌പെന്റ് ചെയ്തു. അതേസമയം, ജെയഷെ മുഹമ്മദ് തലവന്‍ മൗലാന മസ്സൂദ് അസറിന് എതിരെ കൂടുതല്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാതെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് പാക്ക് പ്രതിരോധ മന്ത്രി പറഞ്ഞു.
പത്താന്‍കോട്ട് ആക്രമണം നടത്തിയ ഭീകരര്‍ നുഴഞ്ഞ് കയറിയ പഞ്ചാബിലെ ബാമിയാന്‍ ഗ്രാമാതിര്‍ത്തിയിലെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന ഡിഐജി, കമാന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് ബിഎസ്എഫ് സസ്‌പെന്റ് ചെയതത്. ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന് ബോധ്യപ്പെട്ടതിനാലാണ് ഉന്നത ഉദ്യോഗസ്തരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയതത്. ഗുരുദാസ്പൂര്‍ ഡിഐജി എന്‍.കെ മിശ്ര, ബറ്റാലിയന്‍ കമാന്റന്റ് എസ്എസ് ദബാസ് എന്നിവരെയാണ് സസ്‌പെന്റ് ചെയതത്. ഇവര്‍ അതിര്‍ത്തിയിലെ ലഹരി കടത്തു സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നും ഇതു വഴി ഐഎസ്‌ഐ ബന്ധം സ്ഥാപിച്ചിരുന്നെന്നുമാണ് ബിഎസ്എഫിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
അതേസമയം, ഐഎസ്‌ഐ ബന്ധം സംശയിക്കുന്ന ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനെ എന്‍ഐഎ നുണ പരിശോധനയക്ക് വിധേയനാക്കി. ഫോറന്‍സിക്ക് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും എസ്പിയെ ഇന്ന് ചോദ്യം ചെയ്യും. ഇന്ത്യ ആവശ്യപ്പെടുന്ന കൊടുംകുറ്റവാളി മൗലാന മസൂദ് അസറിന് എതിരെ കൂടുതല്‍ വ്യക്തമായ തെളിവുകള്‍ ഇല്ലാതെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് പാക്ക് പ്രതിരോധ മന്ത്രി ക്വാജാ ആസീഫ് പറഞ്ഞു.
ജെയഷെ ഭീകരരുടെ പങ്ക് ചൂണ്ടി കാട്ടി ഇന്ത്യ നല്‍കിയ തെളിവുകള്‍ അപര്യാപ്തമെന്നും പാക്ക് പ്രതിരോധ മന്ത്രി വ്യക്തമാക്കി. മുന്‍കാല ആക്രമണങ്ങളിലെ അനുഭവങ്ങളിലെ നിന്ന് പാഠം ഉള്‍കൊണ്ടിരുന്നെങ്കില്‍ പത്താന്‍കോട് ആക്രമണം ഉണ്ടാകില്ലായിരുന്നെന്ന് ജമ്മുകാശ്മീര്‍ ഗവര്‍ണ്ണര്‍ എന്‍എന്‍ വോറ പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here