മുഷ്താഖ് അലി ട്വന്റി-20 കിരീടം ഉത്തര്‍പ്രദേശിന്; ബറോഡയുടെ ‘ഇന്ത്യന്‍ ടീമി’നെ എറിഞ്ഞു വീഴ്ത്തി; ജയം 38 റണ്‍സിന്

മുംബൈ: മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് കിരീടം ഉത്തര്‍പ്രദേശിന്. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ അടക്കം അണിനിരന്ന ബറോഡയെ ബാറ്റു കൊണ്ടും പന്തുകൊണ്ടും ഒരുപോലെ ആക്രമിച്ചാണ് ഉത്തര്‍പ്രദേശ് കിരീടം ചൂടിയത്. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബറോഡയ്ക്ക് നിശ്ചിത ഓവറില്‍ 7 വിക്കറ്റു നഷ്ടത്തില്‍ 125 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 26 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സോയബ് തായ് മാത്രമാണ് ബറോഡ നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. യുപിക്കു വേണ്ടി അങ്കീത് രാജ്പൂത് മൂന്നു വിക്കറ്റു വീഴ്ത്തി.

ബറോഡയുടെ തുടക്കം പ്രതീക്ഷയോടെയായിരുന്നു. മികച്ച രീതിയില്‍ തുടങ്ങിയ കേദാര്‍ ദേവധാര്‍ 19 റണ്‍സെടുത്ത് പുറത്തായി. വൈകാതെ 14 റണ്‍സെടുത്ത മൃണാള്‍ ദേവധാറും പവലിയനിലെത്തി. ഹര്‍ദിക് പാണ്ഡ്യ 13ഉം ദീപക് ഹൂഡ 15ഉം യുസഫ് പഠാന്‍ 14ഉം ഇര്‍ഫാന്‍ 10ഉം റണ്‍സെടുത്തു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത യുപി പ്രശാന്ത് ഗുപ്തയുടെയും സുരേഷ് റെയ്‌നയുടെയും തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റു നഷ്ടത്തില്‍ 163 റണ്‍സെടുത്തു. റെയ്‌ന 47 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഗുപ്ത 49 റണ്‍സെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here