വൃക്കയ്ക്കുമുണ്ടോ ജാതി? പഠനച്ചെലവിന് പണം കണ്ടെത്താന്‍ വൃക്ക ദാനം ചെയ്യാന്‍ ഐഐടി വിദ്യാര്‍ഥി; ദളിതനായതുകൊണ്ട് സ്വീകരിക്കാന്‍ ആളില്ല; ഒടുവില്‍ തൂപ്പുകാരനായി

ആഗ്ര: ഐഐടിയിലെ പഠനച്ചെലവിനും പഠിക്കാനായെടുത്ത വായ്പ തിരിച്ചടയ്ക്കാനും ദളിതനായ വിദ്യാര്‍ഥി വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചിട്ടും സ്വീകരിക്കാന്‍ ആളില്ല. വാരാണസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയോടനുബന്ധിച്ചുള്ള ഐഐടിയില്‍ രണ്ടാം വര്‍ഷ മൈനിംഗ് വിദ്യാര്‍ഥി മഹേഷ് വാല്‍മീകിയുടെ വൃക്കയാണ് ദളിതനായതുകൊണ്ടുമാത്രം ആരും സ്വീകരിക്കാത്തത്. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ രോഹിത് വെമുല ജീവനൊടുക്കിയതോടെ ജാതി രാഷ്ട്രീയം ചര്‍ച്ചയാകുന്നതിനിടെയാണ് രാജ്യത്ത മറ്റൊരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നു മഹേഷ് വാല്‍മീകിയുടെ വാര്‍ത്ത പുറത്തുവരുന്നത്. പണം കണ്ടെത്താനാകാതെ സ്വന്തം ഗ്രാമത്തിലേക്കു മടങ്ങിയ മഹേഷ് ഇപ്പോള്‍ തൂപ്പുകാരന്റെ ജോലി ചെയ്യുകയാണ്.

ഐഐടിയില്‍ രണ്ടാം വര്‍ഷവിദ്യാര്‍ഥിയാണ് മഹേഷ് വാല്‍മീകി. 2.7 ലക്ഷം രൂപയാണ് വായ്പയിനത്തില്‍ തിരിച്ചടയ്ക്കാനുള്ളത്. പണം കണ്ടെത്താന്‍ വേറെ മാര്‍ഗം ഇല്ലാതായപ്പോഴാണ് വൃക്ക ദാനം ചെയ്യാന്‍ മഹേഷ് തീരുമാനിച്ചത്. വൃക്ക ദാനം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ ജാതിയേതാണെന്നായിരുന്നു സ്വീകരിക്കാനെത്തിയവരുടെ ചോദ്യം. ദളിതനാണെന്നറിയുമ്പോള്‍ പലരും താല്‍പര്യം കാട്ടാതെ മടങ്ങുകയാണു ചെയ്തത്.

വാരാണസിയിലെയും അള്‍വാറിലെയും നിരവധി ആശുപത്രികളില്‍ താന്‍ വൃക്കദാനം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിച്ചു പോയിരുന്നെന്നു മഹേഷ് വാല്‍മീകി പറയുന്നു. പഠത്തില്‍ മിടുക്കനായിരുന്നു മഹേഷ് എന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. മഹേഷിന്റെ ദുരവസ്ഥ അറിഞ്ഞു മഗ്‌സസേ പുരസ്‌കാര ജേതാവ് സന്ദീപ് പാണ്ഡേയെത്തി ഐഐടി പൂര്‍വവിദ്യാര്‍ഥികളില്‍നിന്നു പണം സമാഹരിച്ചു വായ്പ തിരിച്ചടച്ചു. പക്ഷേ, തളര്‍ന്നുകിടക്കുന്ന പിതാവിനും രോഗബാധിതയായ മാതാവിനും സഹായമായി മഹേഷ് ഇപ്പോഴും തൂപ്പു ജോലി തുടരുകയാണ്.

എണ്‍പത്തഞ്ചുശതമാനം മാര്‍ക്കോടെയാണ് മഹേഷ് പത്താം ക്ലാസ് പാസായത്. സ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പഠനച്ചെലവു കണ്ടെത്താനായി തൂപ്പുജോലി ചെയ്തിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ എഴുപതു ശതമാനം മാര്‍ക്കും നേടി. ഐഐടിയിലേക്കുള്ള പ്രവേശനപരീക്ഷയിലും ജയം നേടി. സന്ദീപ് പാണ്ഡേയുടെ സഹായത്തോടെ വായ്പ തിരിച്ചടച്ചെങ്കിലും തനിക്കു തൂപ്പുകാരനായി തുടരാതിരിക്കാനാവില്ലെന്നു മഹേഷ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here