ഹൈദരാബാദ്: ജാതി വിവേചനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ദളിതന്‍ ആയിരുന്നില്ലെന്ന് തെളിയിക്കാനുള്ള നെട്ടോട്ടത്തിലാണ് അന്വേഷണസംഘം. ഗുണ്ടുര്‍ പൊലീസ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ രോഹിത് ദളിതന്‍ ആയിരുന്നില്ലെന്നാണ് പറയുന്നത്. രോഹിതിന്റെ മാതാപിതാക്കളും രോഹിതും പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാരന്‍ ആയിരുന്നില്ലെന്നാണ് ഗുണ്ടൂര്‍ പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. കേസിന്റെ തുടക്കം മുതല്‍ രോഹിത് ദളിത് ആയിരുന്നില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
ഗുണ്ടൂര്‍ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം രോഹിതിന്റെ മാതാപിതാക്കള്‍ വദേര എന്ന വിഭാഗത്തില്‍ പെടുന്നവരാണ്. ഇത് പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നതല്ല. അതൊരു ഒബിസി വിഭാഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഹിതിന്റെ മാതാപിതാക്കള്‍ ഗുണ്ടുര്‍ പഞ്ചായത്തില്‍ നിന്നും പട്ടികജാതി വിഭാഗമായ മാല വിഭാഗത്തില്‍ പെടുന്നവരാണെന്ന് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. എങ്ങനെയാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന കാര്യം അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു.
പൊലീസ് റിപ്പോര്‍ട്ട് കേസിന്റെ അന്വേഷണത്തെ ഗുരുതരമായ രീതിയില്‍ ബാധിക്കും. കേസ് എടുത്തിട്ടുള്ളത് പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരെയുള്ള പീഡനം എന്ന വകുപ്പു ചേര്‍ത്താണെന്നിരിക്കെ രോഹിത് ദളിതന്‍ അല്ലെന്ന പൊലീസ് റിപ്പോര്‍ട്ട് കേസ് ദുര്‍ബലമാക്കും. കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയ, ബിജെപി നിയമസഭംഗം രാമചന്ദ്ര റാവു, വൈസ് ചാന്‍സലര്‍ അപ്പാ റാവു പൊദൈല്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. അതേസമയം, തങ്ങള്‍ ദളിതരാണെന്നും അതിന് തെളിവായി സര്‍ട്ടിഫിക്കറ്റുണ്ടെന്നും രോഹിതിന്റെ സഹോദരന്‍ ഉറപ്പിച്ചു പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here