തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പരാതി വിജിലന്‍സ് പൂഴ്ത്തി. മുഖ്യമന്ത്രിക്കെതിരായ പരാതി ഒരു വര്‍ഷം മുന്‍പ് എസ്പി ആര്‍. സുകേശന്‍ കൈപ്പറ്റിയെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഹര്‍ജിക്കാരന്റെ മൊഴി പോലും എടുക്കാതെ വിജിലന്‍സ് ഒത്തുക്കളിക്കുന്നു.
കെഎം മാണിയെയും കെ. ബാബുവിനെയും വീഴ്ത്തിയത് ലളിതകുമാരി കേസിലെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിവാക്യങ്ങള്‍ ആയിരുന്നു. ഒരു പരാതി ലഭിച്ചാല്‍ ആദ്യം ക്വിക്ക് വെരിഫിക്കേഷന്‍ നടത്തണമെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ ഉടനടി എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്യണമെന്നുമാണ് സുപ്രീംകോടതി ഉത്തരവിലൂടെ വ്യക്തമാക്കിയത്. അന്വേഷണ കാലവധി യാതൊരു കാരണവശാലും 42 ദിവസത്തിനപ്പുറം പോകരുതെന്നും വിധി വാചകത്തിലുണ്ട്.
മന്ത്രിമാര്‍ക്ക് കോഴ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് ബിജു രമേശ് ചാനല്‍ ചര്‍ച്ചയിലൂടെ പറഞ്ഞതിനെ തുടര്‍ന്നാണ് പൊതുപ്രവര്‍ത്തകന്‍ പികെ രാജു വിജിലന്‍സ് ഡയറക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയത്. 2014 ഡിസംബര്‍ 20ന് നല്‍കിയ പരാതിയില്‍ നാളിതുവരെ പരാതിക്കാരന്റെ മൊഴി എടുത്തിട്ടില്ല. വിജിലന്‍സ് ഡയറക്ടേറ്റില്‍ നിന്ന് ലഭിച്ച വിവരാവകാശ പ്രകാരം പികെ രാജുവിന്റെ പരാതി അന്വേഷിക്കുന്നതിനായി എസ്പി ആര്‍. സുകേശന് 2014 ഡിസംബര്‍ 30ന് തന്നെ കൈമാറിയതായിട്ടാണ് വെളിവാകുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയെങ്കിലും എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തിട്ടില്ലെന്നും വിവരാവകാശത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരായ പരാതി ലഭിച്ചിട്ട് അന്വേഷണത്തിലൂടെ കുറ്റവിമുക്തനാക്കുകയോ അതുമല്ലെങ്കില്‍ പ്രതി ചേര്‍ക്കുകയോ ചെയ്യാതെ അന്വേഷണം നീട്ടികൊണ്ടു പോകുന്നത് വിജിലന്‍സ് സ്വീകരിക്കുന്ന മറ്റൊരു കളളക്കളിയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here