തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ തന്നെ വിസ്തരിച്ചജുഡീഷ്യല്‍ കമ്മീഷനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിപ്പിച്ചു. തട്ടിപ്പുകേസ് പ്രതി സരിത എസ് നായരെ ദില്ലിയില്‍ വച്ചു കണ്ടോ എന്നു ചോദിച്ച് നിയമസഭയില്‍ അവകാശലംഘന നോട്ടീസ് ലഭിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഉമ്മന്‍ചാണ്ടി കമ്മീഷനില്‍ മറുപടി നല്‍കിയത്. എന്നാല്‍, ഇതു തെറ്റാണെന്ന് രേഖകള്‍ തെളിയിക്കുന്നു. 2013 ജൂണ്‍ 17നു തന്നെ അവകാശലംഘനത്തിന് സഭയില്‍ നോട്ടീസ് നല്‍കിയിരുന്നു. വി ശിവന്‍കുട്ടി എംഎല്‍എയാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, ഈ നോട്ടീസ് കിട്ടിയിരുന്നില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയത്.
2012 ഡിസംബര്‍ 27നു ദില്ലിയില്‍ ദേശീയ വിതസന സമിതി യോഗത്തിനു പോയപ്പോള്‍ സരിത നായര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാണ് വാര്‍ത്തകള്‍. ഇക്കാര്യം 2013 ജൂണ്‍ 17നു നിയമസഭയില്‍ അടിയന്തരപ്രമേയമായി പ്രതിപക്ഷം ഉന്നയിക്കുകയും ചെയ്തു. മാത്യു ടി തോമസാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, താന്‍ 27ന് ദില്ലിയില്‍ ഉണ്ടായിരുന്നില്ലെന്നും 29നാണ് എത്തിയതെന്നും അന്നായിരുന്നു വികസനസമിതി യോഗമെന്നും അന്നു സഭയില്‍ മുഖ്യമന്ത്രി മറുപടി നല്‍കി. തെറ്റിദ്ധാരണാജനകമായ മറുപടിയാണ് അന്നു നിയമസഭയിലും ഉമ്മന്‍ചാണ്ടി നല്‍കിയതെന്നു സാരം.
ഇക്കാര്യത്തില്‍ അന്നു തന്നെ തെറ്റായ വിവരം നല്‍കിയതിനു പ്രതിപക്ഷം അവകാശലംഘനത്തിനു നോട്ടീസ് നല്‍കി. വി ശിവന്‍കുട്ടി എംഎല്‍എയാണ് നോട്ടീസ് നല്‍കിയിരുന്നത്. ഇതേക്കുറിച്ച് ഇന്നലത്തെ വിസ്താരത്തിനിടെ ചോദിച്ചപ്പോള്‍ കമ്മീഷനെയും തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ് മുഖ്യമന്ത്രി നല്‍കിയത്. അവകാശലംഘന നോട്ടീസ് സഭയില്‍ ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മൊഴി നല്‍കി. അന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയതൊഴിച്ചാല്‍ പിന്നീട് സഭയില്‍ ഇക്കാര്യം ധരിപ്പിക്കുകയുണ്ടായില്ലെന്നും മുഖ്യമന്ത്രി മൊഴി നല്‍കി. അതായത് ശിവന്‍കുട്ടി എംഎല്‍എയുടെ അവകാശലംഘന നോട്ടീസ് മറച്ചുവച്ച് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുന്ന വിവരമാണ് മുഖ്യമന്ത്രി നല്‍കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here