ദില്ലി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ദളിതനല്ലെന്നു വരുത്തിത്തീര്‍ക്കാനുള്ള പൊലീസ് ശ്രമത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ എല്ലാ സര്‍വകലാശാലാ കാമ്പസുകളിലും വിദ്യാര്‍ഥികള്‍ ഇന്നു ക്ലാസുകള്‍ ബഹിഷ്‌കരിക്കും. കേന്ദ്ര മാനവശേഷി വിഭവ മന്ത്രി സ്മൃതി ഇറാനിയുടെ ഓഫീസിലേക്കു മാര്‍ച്ചും നടത്തുന്നുണ്ട്.
രോഹിതിന്റെ മരണത്തിന് കാരണക്കാരെന്ന് ആരോപണവിധേയരായ കേ്‌നദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയയെയും സ്മൃതി ഇറാനിയെയും രക്്ഷിക്കാനാണ് രോഹിത് വെമുല ദളിതനല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നത്. ദളിതനായതിനാല്‍ ഇരുവരെയും കൈയോടെ അറസ്റ്റ് ചെയ്യേണ്ടിവരുമായിരുന്നു. ഇതൊഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് അന്വേഷണ റിപ്പോര്‍ട്ട് തയാക്കായിതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
രോഹിത് ദളിത് വിഭാഗക്കാരനെന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ തന്നെ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്താതെയാണ് ഗുണ്ടൂര്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് സൂചന. ദളിത് വിഭാഗക്കാരനല്ലെന്ന് രോഹിത്തിന്റെ പിതാവ് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയത്. പോലീസിന്റെയും കേന്ദ്രസര്‍ക്കാരിന്റേയും നടപടികളില്‍ പ്രതിഷേധിച്ച് സര്‍വ്വകലാശാലയിലെ മുഴുവന്‍ അധ്യാപകരും വിദ്യാര്‍ഥികളുടെ സമരത്തില്‍ പങ്കുചേര്‍ന്നിരുന്നു.
സംയുക്ത സമര സമിതി ഇന്നും സര്‍വ്വകലാശലയിലേക്ക് മാര്‍ച്ച് നടത്തും. വിസിയുടെ താല്‍കാലിക ചുമതലയേറ്റ വിപിന്‍ ശ്രീവാസ്തവ വിദ്യാര്‍ഥികളുമായി ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചു. എന്നാല്‍ വിസിയെ പുറത്താക്കാതെ ഒരു ചര്‍ച്ചയക്കും ഇല്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് രാജ്യത്തെ മുഴുവന്‍ സര്‍വ്വകലാശാലകളിലേയും വിദ്യാര്‍ഥികള്‍ ഇന്ന് ക്ലാസുകള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കണമെന്ന് സമര സമിതി ആഹ്വാനം ചെയ്തു.സമൃതി ഇറാനിയുടെ ഓഫീസിന് മുന്നിലേക്ക് ഇന്ന് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ മാര്‍ച്ച് നടത്തും. ഇതിനെതുടര്‍ന്ന് അര്‍ദ്ധസൈനിക വിഭാഗങ്ങളെ അടക്കം കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് മുന്നില്‍ സുരക്ഷയക്കായി കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here