ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഹൈക്കമാന്റിന് മേല്‍ സമ്മര്‍ദ്ദം; സോണിയാ ഗാന്ധി കേരള നേതാക്കളുമായി ചര്‍ച്ചകള്‍ തുടരുന്നു

ദില്ലി: ഹൈക്കോടതി വിധി ഉമ്മന്‍ചാണ്ടിക്ക് നിയമപരമായി ഒരു പിടിവള്ളിയായെങ്കിലും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഹൈക്കമാന്റിന് മേല്‍ ശക്തമായി തുടരുകയാണ്. സംസ്ഥാനത്തെ സാഹചര്യങ്ങളെക്കുറിച്ച് സോണിയാ ഗാന്ധി കേരള നേതാക്കളെ പ്രത്യേകം പ്രത്യേക കണ്ട് ചര്‍ച്ച നടത്തുന്നത് തുടരുന്നു. ആദര്‍ശ് കുംഭകോണത്തില്‍ ആരോപണ വിധേയനായപ്പോള്‍ തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ രാജി സമര്‍പ്പിച്ച് കാര്യം ഐ ഗ്രൂപ്പ് ഹൈക്കമാന്റിനോട് ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര തലത്തില്‍ ബി.ജെ.പി മുഖ്യമന്ത്രിമാര്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന അഴിമതി ആരോപണങ്ങളും പോരാട്ടങ്ങളും തകര്‍ത്ത് കളയുന്നതാണ് കേരളത്തില്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ചിരിക്കുന്ന നിലപാടെന്ന് ഹൈക്കമാന്റിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിച്ച് കൊണ്ട് വ്യാപം കേസില്‍ ആരോപണ വിധേയനായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ രാജി വയ്ക്കണമെന്ന് പാര്‍ട്ടിയ്ക്ക് ആവശ്യപ്പെടാനാകില്ലെന്ന് ഐ ഗ്രൂപ്പിനെ പിന്തുണയ്ക്കുന്ന നേതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചു. കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ രാജി വച്ച കാര്യവും അവര്‍ അറിയിക്കുന്നു.

ആദര്‍ശ് കുംഭകോണ കേസില്‍ ആരോപണ വിധേയനായപ്പോള്‍ തന്നെ പാര്‍ട്ടി, മുഖ്യമന്ത്രി അശോക് ചവാന്റെ രാജി എഴുതി വാങ്ങി. ഇതേ നിലപാട് ഉമ്മന്‍ചാണ്ടിയോടും സ്വീകരിച്ചില്ലെങ്കില്‍ കേന്ദ്ര തലത്തില്‍ പാര്‍ടി പ്രതിച്ഛായയെ ബാധിക്കും. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും തകരും. പ്രശ്‌നം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ സോണിയാ ഗാന്ധി കേരള നേതാക്കളുമായി പ്രത്യേകം പ്രത്യേകം കണ്ട് ചര്‍ച്ച നടത്തുകയാണ്. കെ.വി.തോമസ് എം.പിയും സോണിയാഗാന്ധിയെ കണ്ട് വിഷയം അവതരിപ്പിച്ചു.

അതേസമയം, ഉമ്മന്‍ചാണ്ടിക്കെതിരെ വിധി പുറപ്പെടുവിച്ച് വിജിലന്‍സ് ജഡ്ജിയെ അധിക്ഷേപിച്ച് പാര്‍ട്ടി നടപടികള്‍ സ്ഥിതിഗതികള്‍ കൈവിട്ട് പോകാന്‍ കാരണമാകുമെന്ന് ഹൈക്കമാന്റ് നിരീക്ഷിക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here