ടി.പി. ശ്രീനിവാസനെ ആരാധിക്കുന്നവര്‍ ആരാധിച്ചോളൂയെന്ന് എം. സ്വരാജ്; എസ്.എഫ്.ഐക്ക് കൊലക്കയര്‍ ഒരുക്കുന്നവര്‍ ചില കാര്യങ്ങള്‍ മനസിലാക്കണം

തിരുവനന്തപുരം: ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരായ പ്രതിഷേധത്തിനിടയില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്.

എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ ഭാഗത്തുനിന്നുണ്ടായത് തെറ്റായ നടപടിയാണ്. ഒരിക്കലുമങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. എന്നാല്‍ ആ സംഭവത്തിന്റെ പേരില്‍ ഒരു മഹാപ്രസ്ഥാനത്തെ ഇപ്പോള്‍ തന്നെ ഭക്ഷിച്ചുകളയാമെന്ന മട്ടില്‍ ചില മാന്യദേഹങ്ങളും, ചില മാധ്യമങ്ങളും ഇറങ്ങിത്തിരിച്ചിരിക്കുന്നത് സദുദ്ദേശത്തോടെയല്ലെന്ന് വ്യക്തമാണെന്നും യഥാര്‍ത്ഥത്തില്‍ അക്രമത്തോടല്ല, മറിച്ച് എസ്.എഫ്.ഐയോടാണ് ഇക്കൂട്ടര്‍ക്ക് എതിര്‍പ്പെന്നും സ്വരാജ് പറയുന്നു. മറ്റേതെങ്കിലും സംഘടന നടത്തുന്ന സമരത്തിലേക്ക് ഉപരോധിക്കപ്പെടുന്ന ആള്‍ പുഛത്തോടെ ഇടിച്ചുകയറിയാല്‍ എന്തായിരിക്കും സംഭവിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു.

പ്രതികരണം താഴെ വായിക്കാം

ഇന്നലെ ഡി.വൈ.എഫ്.ഐയുടെ സെക്രട്ടറിയേറ്റ് മാർച്ച് തുടങ്ങുന്നതിന് അൽപം മുമ്പാണ് ചില വാർത്താ ചാനലുകളിൽ നിന്നും പ്രതികരണം ആരാഞ്ഞു കൊണ്ടുള്ള വിളി വന്നത്. വിദ്യാഭ്യാസ കച്ചവടവേദിയുടെ പുറത്ത് ശ്രീ.ടി.പി ശ്രീനിവാസനെ ഒരു എസ്.എഫ്.ഐ പ്രവർത്തകൻ മർദ്ദിച്ചതിനെകുറിച്ചാണ് അവർക്കറിയേണ്ടത്. ഇക്കാര്യത്തിൽ യാതൊരു സംശയത്തിനുമിടയില്ലല്ലോ. ആര് ആരെ മർദ്ദിച്ചാലും അത് അപലപിക്കപ്പെടേണ്ടതു തന്നെയല്ലേ. എസ്.എഫ്.ഐ പ്രവർത്തകന്റെ ഭാഗത്തുനിന്നുണ്ടായത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. ഒരിക്കലുമങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നു. എസ്.എഫ്.ഐ നടത്തുന്ന ന്യായയുക്തമായ സമരത്തെ തന്നെ ദോഷകരമായി ബാധിക്കുന്നതാണ് ഈ നടപടി. എന്റെ അഭിപ്രായം ഞാനപ്പോൾ തന്നെ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ഈ സംഭവത്തിന്റെ പേരിൽ ഒരു മഹാപ്രസ്ഥാനത്തെ ഇപ്പോൾ തന്നെ ഭക്ഷിച്ചുകളയാമെന്ന മട്ടിൽ ചില മാന്യദേഹങ്ങളും, ചില മാധ്യമങ്ങളും ഇറങ്ങിത്തിരിച്ചിരിക്കുന്നത് സദുദ്ദേശത്തോടെയല്ലെന്ന് വ്യക്തം. യഥാർത്ഥത്തിൽ അക്രമത്തോടല്ല മറിച്ച് എസ്.എഫ്.ഐയോടാണ് ഇക്കൂട്ടർക്ക് എതിർപ്പ്.

ഇവിടെ എസ്.എഫ്.ഐക്ക് കൊലക്കയർ ഒരുക്കുന്നവർ ചില കാര്യങ്ങൾ മനസിലാക്കണം. ജനകീയ വിദ്യാഭ്യാസത്തിന് ചരമക്കുറിപ്പെഴുതുന്ന കച്ചവട സംഗമത്തിനെതിരെ തലേദിവസം സന്ധ്യയോടെയാണ് വിദ്യാർത്ഥികൾ സമരമാരംഭിച്ചത്. സമരത്തിന് അണിനിരന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ രാത്രി മുഴുവൻ അവിടെ റോഡരുകിൽ കിടന്നാണ് ഉറങ്ങിയത്. വിദേശികളുൾപ്പെടെയുള്ളവർക്ക് മാർഗതടസമുണ്ടാക്കാതെ മാതൃകാപരമായാണവർ സമരം നടത്തിയത്. ഇന്നലെ പ്രഭാതഭക്ഷണം സമരവേദിയിൽ വിതരണം ചെയ്യുമ്പോൾ കുട്ടികൾ ഉപ്പുമാവ് കഴിക്കുന്ന പാത്രമടക്കം തട്ടിത്തെറിപ്പിച്ചുകൊണ്ട് പോലീസ് യജമാന്മാരോടുള്ള വിധേയത്വം പ്രകടിപ്പിക്കാൻ മറന്നില്ല. ഇത്തരം പ്രകോപനങ്ങളുണ്ടായിട്ടും വിദ്യാർത്ഥി നേതാക്കൾ വളരെ പണിപ്പെട്ട് സമരം സമാധാനപരമായി മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു.

മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, കൗൺസിലിന്റെ വൈസ് ചെയർമാൻ ശ്രീ. ടി.പി.ശ്രീനിവാസൻ എന്നിവരെ ഉപരോധിക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചുകൊണ്ടുള്ള സമരമായിരുന്നു വിദ്യാർത്ഥികളുടേത്. പ്രതിഷേധം ശക്തമാണെന്നു കണ്ട് മുഖ്യമന്ത്രിയും, വിദ്യാഭ്യാസമന്ത്രിയും പരിപാടിയിൽ നിന്ന് പിന്മാറി. എന്നാൽ ശ്രീ. ടി.പി.ശ്രീനിവാസൻ അങ്ങേയറ്റം പ്രകോപനകരമായി സമരക്കാർക്കിടയിലൂടെ ഇടിച്ചുകയറുകയായിരുന്നു. ജനകീയ സമരങ്ങളോട് അദ്ദേഹത്തിനുള്ള പുഛം വളരെ പ്രകടമായിരുന്നു. ഒരു രാത്രി മുഴുവൻ തെരുവിൽ കിടന്നുറങ്ങി സമരം ചെയ്യുന്ന കുട്ടികൾ സ്വാഭാവികമായും പ്രകോപിതരായി. പക്ഷെ അപ്പോഴും നേതാക്കന്മാർ സമയോചിതമായി ഇടപെട്ട് അദ്ദേഹത്തെ ഒരുവിധത്തിൽ വലയം തീർത്ത് സംരക്ഷിക്കുകയായിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിൽ നിന്ന് മോശമായ ഒരു കമന്റ് ഉണ്ടായത്. തുടർന്ന് ഒരു പ്രവർത്തകൻ അദ്ദേഹത്തെ മർദ്ദിച്ചു. ഇതാണ് സാഹചര്യം. ഞാനിത് വിശദീകരിച്ചത് സംഭവത്തെ ന്യായീകരിക്കാനല്ല. ഇതാണ് സംഭവിച്ചതെന്ന് അറിഞ്ഞുകൊണ്ടുതന്നെ പ്രസ്തുത സംഭവത്തെ അപലപിക്കണമെന്നാണ് എന്റെ അഭിപ്രായം. ഏതു സാഹചര്യത്തിലായാലും ഒരാളെ മർദ്ദിക്കാൻ പാടില്ല എന്നു തന്നെ ഞാൻ കരുതുന്നു. ഇന്നലത്തെ പോലീസ് മർദ്ദനത്തിൽ ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നതിനേക്കാൾ വേദനയാണ് ടി.പി.ശ്രീനിവാസനെ മർദ്ദിച്ച ദൃശ്യം ടി.വിയിൽ കണ്ടപ്പോൾ എനിക്കുണ്ടായത്.

എന്നാൽ ആസ്ഥാന വിമർശകന്മാരോട് ഒരു കാര്യം ചോദിക്കട്ടെ. മറ്റേതെങ്കിലും സംഘടന നടത്തുന്ന ഇത്തരമൊരു സമരത്തിലേക്ക് ഉപരോധിക്കപ്പെടുന്ന ആൾ പുഛത്തോടെ ഇടിച്ചുകയറിയാൽ എന്തായിരിക്കും സംഭവിക്കുക?

ഒരുപാട് അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ടല്ലോ. കുറച്ചു മുമ്പ് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ ഒരു ഹർത്താലിനിടെ ‘ആരു ഹർത്താൽ നടത്തിയാലും നാടിന് ദോഷം’ എന്നെഴുതിയ പ്ലക്കാർഡ് പിടിച്ച് ഏകനായി നടന്ന പ്രമുഖ ഗാന്ധിയനും വയോധികനുമായ ശ്രീ. കെ.ഇ.മാമന് അന്നെന്തു സംഭവിച്ചുവെന്ന് പ്രതികരണ തൊഴിലാളി യൂണിയൻ ഭാരവാഹികൾ മറന്നുപോകരുത്. കെ.പി.സി.സി ഭാരവാഹികളുടെ നേതൃത്വത്തിൽ കെ.ഇ.മാമനെ മാലയിട്ടു സ്വീകരിക്കുകയായിരുന്നുവോ അന്നു ഗാന്ധിശിഷ്യർ ചെയ്തത്?

സമരവേദിയിൽ ഇടിച്ചുകയറാനൊന്നും പോയ ആളായിരുന്നില്ലല്ലോ അധ്യാപകനായ ശ്രീ. ജെയിംസ് അഗസ്റ്റ്യൻ. എന്നിട്ടും സമരത്തിന്റെ പേരിൽ ഈ ഭൂമിയിൽ നിന്ന് നിർബന്ധിത യാത്രയയപ്പ് നൽകിയ സമരസേനാനികൾ എസ്.എഫ്.ഐ അല്ലാത്തതുകൊണ്ടാവാം ചില മാന്യന്മാർ അന്നും മൗനം പാലിച്ചത്.

മലപ്പുറം കളക്‌ട്രേറ്റിലേക്ക് മുൻപ് ഒരു കൂട്ടം സമാധാനവാദികൾ മാർച്ചു നടത്തുന്നതിനിടയിൽ കണ്ണൻ എന്ന പോലീസുകാരനെ കല്ലെറിഞ്ഞ് കൊന്നതും അപലപിക്കെപ്പടേണ്ടതായിരുന്നുവെന്ന് പലർക്കും അറിയില്ലായിരുന്നു. കാരണം പ്രതികൾ എസ്.എഫ്.ഐ അല്ലല്ലോ.

തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ രാജേഷ് ജീവിതത്തിലൊരിക്കലും ഒരു സമരമുഖത്തും വെല്ലുവിളിയോടെ ഇടിച്ചുകയറാൻ പോയിട്ടില്ല. സ്വന്തം ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് റോഡിലൂടെ വന്ന പരമ സമാധാനവാദികളുടെ പ്രകടനം പെട്ടെന്ന് കെ.എസ്.ആർ.ടി ഡിപ്പോയ്ക്കകത്ത് ഇരച്ചുകയറി രാജേഷിനെ വെട്ടിക്കൊന്നത്. പക്ഷെ അവിടെയും മുഖ്യധാരാ മാധ്യമ തമ്പുരാക്കന്മാരെയും പ്രതികരണ യജ്ഞക്കാരെയും കണ്ടില്ല. പ്രതികൾ എസ്.എഫ്.ഐ ആണെങ്കിൽ അല്ലേ പ്രതികരിക്കാൻ ഒരു ഉത്സാഹം വരൂ.

ഇപ്പോൾ ചിലർ പ്രയാസപ്പെടുന്നത് ശ്രീ. ടി.പി.ശ്രീനിവാസൻ ഒരു വിദ്യാഭ്യാസ വിചക്ഷണനായതിനാൽ അദ്ദേഹത്തെ ഇങ്ങനെ അക്രമിച്ചത് ശരിയാണോ എന്നാണ്. പ്രിയ സുഹൃത്തുക്കളെ വിദ്യാഭ്യാസ വിചക്ഷണൻ എന്നല്ല ആരെയും അക്രമിക്കരുത് എന്നാണ് ഞങ്ങളുടെ നിലപാട്. ഒരു കാര്യം കൂടി ശ്രീ.ടി.പി.ശ്രീനിവാസനെ എങ്ങനെയാണ് വിദ്യാഭ്യാസ വിചക്ഷണൻ എന്ന് വിശേഷിപ്പിക്കുക? ‘വിചക്ഷണൻ’ എന്ന വാക്കിന്റെയർത്ഥം ‘വിശേഷേണ വ്യക്തമായി സംസാരിക്കുന്നവൻ’ എന്നാണ്. ഏതു വിദ്യാഭ്യാസ പ്രശ്‌നത്തിലാണ് ശ്രീ.ടി.പി.ശ്രീനിവാസൻ ‘വിശേഷേണ വ്യക്തമായി’ സംസാരിച്ചിട്ടുള്ളത്? കുട്ടികൾക്ക് പാഠപുസ്തകം കിട്ടാത്തപ്പോഴും, വിദ്യാഭ്യാസം വർഗീയവൽക്കരിക്കാൻ കരുക്കൾ നീങ്ങുമ്പോവും, സ്വാശ്രയ കച്ചവടം അരങ്ങു തകർക്കുമ്പോഴും, സർവ്വകലാശാലകളിൽ ജനാധിപത്യക്കുരുതി നടന്നപ്പോഴും ഒന്നും ശ്രീ. ടി.പി.ശ്രീനിവാസന്റെ ‘വിശേഷേണ വ്യക്തമായ’ അഭിപ്രായങ്ങൾ കേട്ടതായി ഞാനോർക്കുന്നില്ല.

ശ്രീ.ടി.പി. ശ്രീനിവാസനെ ആരാധിക്കുന്നവർ ആരാധിച്ചോളൂ. പക്ഷെ ഒരു എസ്.എഫ്.ഐ പ്രവർത്തകൻ അടിച്ചു എന്ന കാരണത്താൽ അദ്ദേഹത്തെ വിദ്യാഭ്യാസ വിചക്ഷണനാക്കരുത്. അങ്ങനെ വിശേഷിപ്പിച്ചില്ലെങ്കിലും അദ്ദേഹത്തിന് ഒരു കുറവും സംഭവിക്കില്ല. ഞാൻ മനസിലാക്കിയിടത്തോളം അദ്ദേഹം ഒരു നയതന്ത്രജ്ഞനാണ്. വിദ്യാസമ്പന്നനാണ്. അറിവുള്ളയാളാണ്. ബഹുമാന്യനാണ്. ഇനി ഇതൊന്നുമല്ലെങ്കിലും അദ്ദേഹത്തെ അടിയ്ക്കാൻ ആർക്കും അവകാശവുമില്ല. എന്നാൽ അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസ കച്ചവടത്തിന്റെ അംബാസിഡർ ആക്കിയിരിക്കുകയാണിപ്പോൾ. അക്കാര്യം ആരും മറന്നുപോകരുത്.

ഇപ്പോൾ സമാധാനപ്രബന്ധം രചിക്കുന്നവർക്ക് എം.ജി.സർവ്വകലാശാല വൈസ് ചാൻസിലറായിരുന്ന ശ്രീ. സിറിയക് തോമസിനെ ഓർമ്മ കാണില്ല. മുമ്പ് അദ്ദേഹത്തിന്റെ ചേംബറിൽ കയറി മൂക്കിന്റെ പാലം അടിച്ചു തകർത്ത ശുദ്ധ ഗാന്ധിയന്മാരുടെ ഇപ്പോഴത്തെ സമാധാന പ്രസംഗം ആരുടെയോ ചാരിത്ര്യപ്രസംഗത്തിൽ കവിഞ്ഞ ഒന്നുമല്ല. അന്ന് ഒരു സമരവേദിയിലേക്കും ഇടിച്ചുകയറാൻ വൈസ് ചാൻസിലർ പോയിരുന്നില്ല എന്നോർക്കണം. വൈസ് ചാൻസിലറുടെ മൂക്കടിച്ചു തകർക്കുന്നതിന് മുൻപ് അഹിംസാവാദികൾ വാർത്താസമ്മേളനം നടത്തിയിരുന്നു. വൈസ് ചാൻസിലർ അന്നത്തെ കേരള സർക്കാരിനെ ഗൗനിക്കുന്നില്ല എന്ന ‘ഗുരുതരമായ’ കുറ്റപത്രവും അവതരിപ്പിച്ചു. പിന്നീടായിരുന്നു ശിക്ഷ. ഇപ്പോൾ സമാധാനത്തിന്റെ മാടപ്രാവ് ചമയുന്നവർ ഇക്കഥയൊക്കെ കേരളം മറന്നുവെന്ന് കരുതരുത്. അഹിംസാവാദികൾ കേശവേന്ദ്രകുമാറിനെ കരിഓയിലിൽ കുളിപ്പിച്ചത് സമീപകാലത്താണ്. അന്ന് എട്ടുപേരെ പുറത്താക്കിയെന്ന് മേനി നടിക്കുന്ന ചില നാട്യക്കാരുണ്ട്. അന്നു പുറത്താക്കിയവർ ഇന്ന് ഏതു പാർടിയിലാണെന്നു കൂടി ഒന്നു പറഞ്ഞുതന്നാൽ നന്നായിരുന്നു. അന്നു കേസെടുക്കുകയും ചെയ്തുവത്രെ!!. വീമ്പിളക്കുമ്പോൾ ആ കേസുകളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നു കൂടി സൂചിപ്പിക്കേണ്ടതായിരുന്നു. കാപട്യം മുഖമുദ്രയാക്കിയവരുടെ അസത്യ ജൽപനങ്ങൾക്ക് സത്യത്തെ മൂടിവെക്കാനാവില്ല.

ആയിരങ്ങൾ അണിനിരക്കുന്ന സമരവേദിയുടെ ഏഴയലത്തുപോലും പോകാതെ സ്വന്തം ഓഫീസിൽ കൃത്യനിർവഹണത്തിൽ മുഴുകിയിട്ടുപോലും മൂക്കു തകർക്കപ്പെട്ട വൈസ് ചാൻസിലറും, കരി ഓയിലിൽ സ്‌നാനം ചെയ്ത കേശവേന്ദ്രകുമാറും, ജീവൻ നഷ്ടമായ രാജേഷും, കണ്ണനും, ജെയിംസ് അഗസ്റ്റിനുമൊന്നും “വിദ്യാഭ്യാസ വിചക്ഷണന്മാര”ല്ലാത്തതിനാൽ നമുക്കു മറക്കാം. നമുക്ക് എസ്.എഫ്.ഐയെ തൂക്കാൻ വിധിക്കാം.

ഇതൊന്നും പറയുന്നത് ചില മാന്യന്മാർക്ക് ഇഷ്ടമല്ല. പഴയകാര്യങ്ങൾ നിരത്തുന്നു, രക്തസാക്ഷികളുടെ കണക്ക് അവതരിപ്പിക്കുന്നു എന്നൊക്കെ അത്തരക്കാർ പരിഭവിക്കും. അത്തരക്കാരോട് പറയട്ടെ ഞങ്ങൾക്ക് ചരിത്രം മറക്കാനുള്ളതല്ല. ഭൂതകാല വീഥികളിൽ ഞങ്ങളുടെ രക്തം പുരണ്ടിട്ടുണ്ട്. മരിക്കുവോളം ഒന്നും ഞങ്ങൾ മറക്കുകയുമില്ല. നിങ്ങൾക്ക് ഇഷ്ടമുള്ളതു മാത്രം പറയാൻ ഞങ്ങളാരും നിങ്ങളുടെ കൂലിപ്പണിക്കാരല്ല. ഇന്നലത്തെ നിർഭാഗ്യകരമായ സംഭവമുണ്ടായ ഉടനേ അവിടെയെത്തിയ മുതിർന്ന നേതാവ് ആദ്യം ചെയ്തത് ഖേദം പ്രകടിപ്പിക്കുകയായിരുന്നു. തെറ്റ്‌ചെയ്ത വിദ്യാർത്ഥിയുടെ പേരിൽ ഇതിനോടകം എസ്.എഫ്.ഐ നടപടി സ്വീകരിച്ചുകഴിഞ്ഞു. ഇനി പ്രതികരണക്കാർക്ക് വിശ്രമിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News