നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം; ആന്‍ഡി മുറെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു; ജോക്കോവിച്ചിന്റെ ആറാമത് കിരീടം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാം സീഡ് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. ബ്രിട്ടന്റെ ആന്‍ഡി മുറെയെ നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ജോക്കോവിച്ചിന്റെ കിരീടനേട്ടം. സ്‌കോര്‍ 6-1, 7-5, 7-6. ജോക്കോവിച്ചിന്റെ ആറാമത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങളുടെ എണ്ണത്തില്‍ ജോക്കോവിച്ച് ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ റോയ് എമേഴ്‌സമൊപ്പമെത്തുകയും ചെയ്തു. ജയത്തോടെ ജോക്കോവിച്ചിന്റെ മൊത്തം ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ എണ്ണം 11 ആയി. നാലാം തവണയാണ് ആന്‍ഡി മുറെ ജോക്കോവിച്ചിനോട് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ തോല്‍ക്കുന്നത്.

ആദ്യ സെറ്റ് അനായാസമാണ് ജോക്കോവിച്ച് സ്വന്തമാക്കിയത്. കാര്യമായ വെല്ലുവിളികള്‍ മുറെ ഉയര്‍ത്തിയില്ല. എന്നാല്‍, രണ്ടും മൂന്നും സെറ്റുകളില്‍ കാര്യങ്ങള്‍ മറിഞ്ഞു. കൂടുതല്‍ കരുത്തോടെ കോര്‍ട്ടിലെത്തിയ മുറെ ജോക്കോവിച്ചിന് കനത്ത വെല്ലുവിളി തന്നെ സൃഷ്ടിച്ചു. ഒരവസരത്തില്‍ രണ്ടാം സെറ്റ് 5-5 എന്ന നിലയില്‍ തുല്യതയിലായ ശേഷമാണ് 7-5ന് രണ്ടാംസെറ്റും ജോക്കോവിച്ച് സ്വന്തമാക്കിയത്. മൂന്നാം സെറ്റിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. 6-6ന് മുറെ സെറ്റ് തുല്യതയിലാക്കിയിരുന്നു. ഇതിനു ശേഷമാണ് പരാജയം സമ്മതിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here