‘മരിച്ചാല്‍ എന്നെ ആരും ഇനി വേശ്യയെന്ന് വിളിക്കില്ല; നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു’; ഭിലായ് പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ്

ഭിലായ്: ഛത്തീസ്ഗഢിലെ ഭിലായിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ‘ഞാന്‍ മരിച്ചാല്‍ എന്നെ ആരും ഇനി വേശ്യയെന്ന് വിളിക്കില്ല. നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമായി. കോടതിയില്‍ കേസ് വിളിക്കുമ്പോള്‍ ഒരിക്കല്‍ പോലും ജഡ്ജി അവിടെ ഉണ്ടാകാറില്ല.’ പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

‘തനിക്ക് നീതി ലഭിക്കുമെന്ന് അഭിഭാഷക ഉറപ്പു പറഞ്ഞിരുന്നു. അതിനാലാണ് കേസുമായി മുന്നോട്ടുപോയത്. എന്നാല്‍ വ്യാഴാഴ്ച അവരെ വിളിച്ചിട്ട് കിട്ടിയില്ല. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. ഇനി നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല. ജീവിതത്തില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കുമെന്ന് കരുതുന്നുമില്ല.’ രാജ്യത്തെ നിയമവ്യവസ്ഥ തനിക്ക് നീതി നല്‍കില്ലെന്ന് ഉറപ്പോടെയാണ് പെണ്‍കുട്ടി തന്റെ അവസാനവാചകവും എഴുതിയത്.

കേസിന്റെ അടുത്ത വാദം നടക്കാനിരിക്കെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സ്വന്തം മുറിയിലെ ഫാനില്‍ തൂങ്ങി ആണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. 2014ല്‍ നഗരത്തിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയെ മഞ്ഞപ്പിത്തമാണെന്ന് പറഞ്ഞ് ഡോക്ടര്‍ അവിടെ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഡോക്ടറും ഹോസ്പിറ്റല്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സൗരഭ് ഭക്ത, ചന്ദ്രപ്രകാശ് പണ്ഡേ എന്നീ കോണ്‍സ്റ്റബിള്‍മാരും ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന്റെ വീഡിയോ കയ്യിലുണ്ടെന്നും അത് പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തിയിനാല്‍ പെണ്‍കുട്ടി വിവരം പുറത്ത് പറഞ്ഞില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷമാണ് പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിക്കുന്നത്. തുടര്‍ന്നാണ് വീട്ടുകാര്‍ പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel