ദില്ലി: സുനന്ദ പുഷ്‌ക്കറുടെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കും. തരൂരിന്റെ സഹായികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച് വിവരങ്ങളെ തുടര്‍ന്നാണ് തരൂരിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സുനന്ദയ്ക്ക് ലൂപ്പസ് രോഗമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ തരൂര്‍ ശ്രമിച്ചത് ഗൂഡാലോചനയെ തുടര്‍ന്നാണെന്നാണ് അന്വേഷണ സംഘത്തിന് സംശയം.
അല്‍പ്രാക്‌സ് ഗുളികള്‍ അമിത അളവില്‍ ശരീരത്തില്‍ ചെന്നാണ് സുനന്ദ മരിച്ചതെന്ന് വിദേശ ലബോട്ടറി പരിശോധനയിലും സ്ഥീരീകരിച്ചിരുന്നു. പക്ഷെ ഗുളിക കഴിക്കാനുള്ള രോഗം സുനന്ദയ്ക്കില്ലെന്ന് മരിക്കുന്നതിന് മുമ്പ് കേരളത്തില്‍ നടന്ന പരിശോധന റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതാണ്. എന്നാല്‍ അക്കാര്യങ്ങള്‍ മറച്ച് വച്ച് സുനന്ദയ്ക്ക് ലൂപ്പസ് രോഗമുണ്ടെന്നും അതിനായി അല്‍പ്രാക്‌സ് കഴിച്ചിരുന്നുവെന്നും തരൂര്‍ തെറ്റായി അറിയച്ചത് എന്തിനെന്ന് സംശയം അന്വേഷണ സംഘത്തെ കുഴക്കുന്നു.
കഴിഞ്ഞ ദിവസം തരൂരിന്റെ ഔദ്യോഗിക വസതി സ്ഥിതി ചെയ്യുന്ന ദില്ലി ലോധി കോളനിയ്ക്ക് സമീപത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ അന്വേഷണ സംഘം പരിശോധന നടത്തി. ഏതൊക്കെ മരുന്നുകളാണ് സുനന്ദ വാങ്ങിയിരുന്നതെന്ന് ചോദിച്ചറിഞ്ഞു. കൂടാതെ സുനന്ദയ്ക്കായി മരുന്നുകള്‍ വാങ്ങി നല്‍കാരുള്ള ശശി തരൂരിന്റെ സ്വകാര്യ സഹായി നരേയണ്‍ സിങ്ങ്, ഡ്രൈവര്‍ ബജ്‌റംഗി എന്നിവരേയും ചോദ്യം ചെയ്തു. ഇതില്‍ നിന്നും തരൂര്‍ ചില കാര്യങ്ങള്‍ മറച്ച് വയ്ക്കുന്നതായി ദില്ലി പൊലീസ് വിലയിരുത്തുന്നു. മരണത്തെ തുടര്‍ന്നുള്ള ഗൂഡാലോചനയുടെ അടിസ്ഥാനത്തിലായിരിക്കാം തരൂര്‍ കാര്യങ്ങള്‍ മറച്ച് വയ്ക്കുന്നതെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇത് പുറത്ത് കൊണ്ട് വരാനാണ് തരൂരിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കുക. ഇതിനായി അന്വേഷണ സംഘം കോടതിയെ സമീപിക്കും. കോടതി അനുമതിയോടെ മാത്രമേ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയു.ശശി തരൂര്‍ ദില്ലി പോലീസിന്റെ പുതിയ നീക്കത്തെ കോടതിയില്‍ എതിര്‍ത്തേക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here